മുഖ്യമന്ത്രി കൊച്ചിയിലേക്ക് ഹെലികോപ്റ്ററില്‍ പറന്നത് സ്വകാര്യ ആവശ്യത്തിനെന്ന് ഇടത് നേതാക്കള്‍ ; വിവാദം

vd

ഔദ്യോഗിക പരിപാടികള്‍ക്കല്ല മറിച്ച് ഭാര്യപിതാവിനെ കാണാനാണ് മുഖ്യമന്ത്രി തിരക്കിട്ട് വിമാനത്തില്‍ വന്നതെന്നാണ് ഇടത് നേതാക്കളുടെ വിമര്‍ശനം.

മുഖ്യമന്ത്രി വി ഡി സതീശന്റെ ഹെലികോപ്റ്റര്‍ ഉപയോഗത്തെ ചൊല്ലി വീണ്ടും വിവാദം. ഇന്നലെ കൊച്ചിയിലേക്ക് പറന്നത് സ്വകാര്യ ആവശ്യത്തിന് വേണ്ടിയെന്ന വിമര്‍ശനമാണ് ഇടത് നേതാക്കള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാക്കുന്നത്. കാലത്തിന് അനുസരിച്ച് മാറ്റം വേണമെന്ന് മന്ത്രി കെ മുരളീധരന്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റര്‍ യാത്രയെ വിമര്‍ശിച്ച യുഡിഎഫിന്റെ മറ്റൊരു യു ടേണ്‍. പരിഹാസവുമായി ആദ്യമെത്തിയത് മുന്‍ മന്ത്രി വി ശിവന്‍കുട്ടിയാണ്. ഇന്നലെ രാവിലെ മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് കൊച്ചിയിലെത്തി. എന്നാല്‍ കാലാവസ്ഥ മോശമാണെന്ന് കണ്ട് തിരിച്ച് പറന്നു. പിന്നീട് ഉച്ചയ്ക്ക് 1.30 മണിയോടെ കൊച്ചിയില്‍ വീണ്ടും പറന്നിറങ്ങി. എന്നാല്‍ ഔദ്യോഗിക പരിപാടികള്‍ക്കല്ല മറിച്ച് ഭാര്യപിതാവിനെ കാണാനാണ് മുഖ്യമന്ത്രി തിരക്കിട്ട് വിമാനത്തില്‍ വന്നതെന്നാണ് ഇടത് നേതാക്കളുടെ വിമര്‍ശനം. തെരഞ്ഞെടുപ്പ് കാലത്തെ മംഗലാപുരം യാത്രയ്ക്ക് ശേഷം കൊച്ചിയിലേക്കുള്ള മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയാണ് വിവാദമാകുന്നത്. എന്നാല്‍, കാലത്തിന് അനുസരിച്ച് മാറ്റം അനിവാര്യമെന്നാണ് കെ മുരളീധരന്റെ മറുപടി.

Tags