മുസ്ലിം ലീഗ് എംഎൽഎമാർക്കെതിരെ വിമർശന പോസ്റ്റുമായി കെ ടി ജലീൽ; വീടുകളിൽ പരിശോധന നടത്തിയാൽ ചുരുങ്ങിയത് നൂറ് കോടിയുടെ ഹവാല ബിസിനസ് രേഖകൾ ലഭിക്കും'
തിരുവനന്തപുരം: വീണാ വിജയനെതിരായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ലീഗ് എം എൽ എമാർക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി കെ ടി ജലീൽ. മുസ്ലിം ലീഗ് എംഎൽഎമാരുടെ വീടുകളിൽ പരിശോധന നടത്തിയാൽ ചുരുങ്ങിയത് നൂറ് കോടിയുടെ ഹവാല ബിസിനസ് രേഖകൾ ലഭിക്കുമെന്ന് മുൻ മന്ത്രി കെടി ജലീൽ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ജലീൽ കേന്ദ്ര ഏജൻസിക്കും ലീഗിനുമെതിരെ രൂക്ഷ വിമർശനവും പരിഹാസവും ഉയർത്തിയത്.
"85 ലക്ഷം ഹവാല ഇടപാടെന്നത് 85 കോടി എന്ന് ഇഡി പറഞ്ഞിരുന്നെങ്കിൽ കുറച്ചുകൂടി പഞ്ച് കിട്ടിയേനെ. ലീഗ് എംഎൽഎമാരുടെ വീടുകൾ പരിശോധിച്ചാൽ ഏറ്റവും ചുരുങ്ങിയത് 100 കോടി ഹവാല ബിസിനസിൻ്റെ രേഖകൾ കിട്ടും. ഇതിപ്പോ പറ്റെ കുറഞ്ഞല്ലോ ഈഡീ. നിങ്ങൾ ആരെയാണ് വിഡ്ഢികളാക്കുന്നത്," - ജലീൽ ചോദിച്ചു.
മുൻപ് തനിക്കെതിരെ ഉയർത്തിയ ഖുർആൻ വഴിയുള്ള സ്വർണ്ണക്കടത്ത് ആരോപണങ്ങളെ ഓർമ്മിപ്പിച്ചായിരുന്നു ജലീലിന്റെ പ്രതികരണം. ഖുർആനിനൊപ്പം സ്വർണം കയറ്റിയ വണ്ടി എം.സി റോഡ് വഴി പെരുമ്പാവൂരിലെത്തി പാക്കറ്റുകൾ ഇറക്കിയെന്നും, തൃശൂരിലെത്തിയപ്പോൾ ജിപിഎസ് തകരാറിലാക്കി ബാംഗ്ലൂരിലേക്ക് കൊണ്ടുപോയി കോടികൾക്ക് വിറ്റുവെന്നും പത്ര-ദൃശ്യ മാധ്യമങ്ങളും യുഡിഎഫും ചേർന്ന് അന്ന് വൻ പ്രചാരണം നടത്തിയിരുന്നുവെന്നും കുറിപ്പ് പറയുന്നു
.jpg)

