തിങ്കളാഴ്ച കെ.എസ്.ആർ.ടി.സിയുടെ ടിക്കറ്റ് കലക്ഷനിൽ സർവകാല റെക്കോഡ്

ksrtc

 തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ടിക്കറ്റ് കലക്ഷനിൽ സർവകാല റെക്കോഡ്. ഓണാവധിക്ക് ശേഷമുള്ള ആദ്യപ്രവർത്തി ദിവസമായ തിങ്കളാഴ്ച 10.82 കോടി രൂപയാണ് കലക്ഷൻ ഇനത്തിൽ ലഭിച്ചത്. കഴിഞ്ഞ വർഷം ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവർത്തി ദിവസമായ 2025 സെപ്റ്റംബർ എട്ടിന് 10.19 കോടി ആയിരുന്നു വരുമാനം. ഇതിനെ അപേക്ഷിച്ച് 62.62 ലക്ഷം രൂപയുടെ, അതായത് 6.14 ശതമാനത്തിന്റെ വർധനവാണ് ഈ വർഷം ലഭിച്ചത്.

ഒരു ബസിൽ നിന്നുള്ള ശരാശരി വരുമാനം (ഇ.പി.ബി) 23,477 രൂപയായി ഉയർന്നുവെന്നതും നേട്ടമായി കോർപറേഷൻ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വർഷം ഇതേ ദിവസം ഇത് 22,123 രൂപയായിരുന്നു. ഒരു കിലോമീറ്ററിൽ നിന്നുള്ള വരുമാനം (ഇ.പി.കെ.എം) കഴിഞ്ഞ വർഷത്തെ 64.89 രൂപയിൽ നിന്ന് 69.09 രൂപയായി വർധിച്ചു. തിങ്കളാഴ്ച 4,641 ബസുകൾ ഉപയോഗിച്ച് 4,461 ഷെഡ്യൂളുകളാണ് ഓപ്പറേറ്റ് ചെയ്തത്. കഴിഞ്ഞ വർഷം ഇതേ ദിവസം ഇത് 4,528 ബസുകളും 4,417 ഷെഡ്യൂളുകളുമായിരുന്നു. ഓണക്കാലത്ത് മറ്റ് ദിവസങ്ങളിൽ നടത്തിയ സ്പെഷൽ സർവിസുകളും മെച്ചപ്പെട്ട നേട്ടം സ്വന്തമാക്കിയിരുന്നു.

ഉത്രാടം, തിരുവോണം, അവിട്ടം, ചതയം ദിനങ്ങളിൽ കൂടുതൽ ബസുകൾ നിരത്തിലിറക്കിയിരുന്നു. ഉത്രാട ദിനത്തിൽ 21.45 ലക്ഷം പേരാണ് കെ.എസ്.ആർ.ടി.സിയെ ആശ്രയിച്ചത്. ആകെ 7.88 കോടി രൂപയുടെ കലക്ഷനാണ് ലഭിച്ചത്. കഴിഞ്ഞ വർഷം ഇതേ ദിവസം 19.31 ലക്ഷം യാത്രക്കാരും 7.57 കോടി രൂപ വരുമാനവുമാണ് ലഭിച്ചിരുന്നത്. തിരുവോണ ദിനത്തിൽ 2,597 ബസുകൾ സർവിസ് നടത്തി 12.95 ലക്ഷം യാത്രക്കാരെയാണ് ലക്ഷ്യസ്ഥാനങ്ങളിലെത്തിച്ചത്. 4.7 കോടി രൂപ വരുമാനം ലഭിച്ചു. മുൻവർഷം ഇത് 9.52ലക്ഷം യാത്രക്കാരും 4.74 കോടി രൂപയുമായിരുന്നു. അവിട്ടം, ചതയം ദിനങ്ങളിലും സർവിസുകളുടെ എണ്ണത്തിലും വരുമാനത്തിലും വലിയ വർധനവുണ്ടായി.

അവിട്ടം ദിനമായ വ്യാഴാഴ്ച 3,490 ബസുകൾ സർവിസ് നടത്തി 7.01 കോടി രൂപയുടെ വരുമാനം നേടി. ഈ ദിവസം19.91 ലക്ഷം യാത്രക്കാരാണ് കോർപറേഷന്റെ സേവനം പ്രയോജനപ്പെടുത്തിയത്. മുൻവർഷം ഇത് യഥാക്രമം 6.15 കോടി രൂപയും 17.81 ലക്ഷം യാത്രക്കാരുമായിരുന്നു. ചതയം ദിനമായ വെള്ളിയാഴ്ച ബസുകളുടെ എണ്ണം 3,787 ആയി ഉയർത്തി. 12.78 ലക്ഷം കിലോമീറ്ററാണ് ആകെ സർവിസ് നടത്തിയത്. ആകെ 22.02 ലക്ഷം യാത്രക്കാരിൽനിന്നായി 8.07 കോടി രൂപയുടെ റെക്കോഡ് കലക്ഷനാണ് ലഭിച്ചത്. കഴിഞ്ഞ വർഷം ഇതേ ദിവസം 18.19 ലക്ഷം യാത്രക്കാരും 7.10 കോടി വരുമാനവുമാണ് രേഖപ്പെടുത്തിയിരുന്നത്.

Tags