ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി; ഉത്തരവിറക്കി റെഗുലേറ്ററി കമ്മീഷന്‍

Vigilance's 'Operation Short Circuit'; Corruption worth Rs 16.5 lakhs found in KSEB offices

അപ്രഖ്യാപിത ലോഡ് ഷെഡിങ്ങിനെതിരെ വ്യാപക വിമര്‍ശനമുണ്ടെന്നും ഒരു മണിക്കൂര്‍ മുന്‍പെങ്കിലും ഉപയോക്താക്കളെ ലോഡ് ഷെഡിംഗ് വിവരം അറിയിക്കണമെന്നും റെഗുലേറ്ററി കമ്മീഷന്‍ നിര്‍ദേശിച്ചു

തിരുവനന്തപുരം: ജൂലൈ മുതല്‍ ഡിസംബര്‍ വരെ  ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി നല്‍കി റെഗുലേറ്ററി കമ്മീഷന്‍.   റെഗുലേറ്ററി കമ്മീഷന്‍ ഇതുസംബന്ധിച്ച് ഉത്തരവിറക്കി. ഉത്തരവില്‍ കെഎസ്ഇബിയെ വിമര്‍ശിക്കുന്നുണ്ട്.

സോളാര്‍ വൈദ്യുതി ശേഖരിക്കാനുളള BESS പദ്ധതി വൈകുന്നുവെന്ന് കമ്മീഷന്‍ വിമര്‍ശിച്ചു. പദ്ധതി നിരീക്ഷിക്കാന്‍ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും ആവര്‍ത്തിച്ച് പറഞ്ഞിട്ടും വിവിധ സ്രോതസ്സുകളില്‍ നിന്നുളള വൈദ്യുതിയുടെ വിവരം കെഎസ്ഇബി സമര്‍പ്പിച്ചില്ലെന്നും റെഗുലേറ്ററി കമ്മീഷന്‍ പറയുന്നു.

മുൻവർഷങ്ങളിലെ ജൂൺ മാസങ്ങളെ അപേക്ഷിച്ച് ഈ വർഷം ദൈനംദിന വൈദ്യുതി ഉപഭോഗത്തിലും പീക്ക് ആവശ്യകതയിലും ഗണ്യമായ വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കാലവർഷത്തിൽ ഉണ്ടായ ഗണ്യമായ കുറവ് മൂലം നിലവിൽ കെ.എസ്.ഇ.ബി.യുടെ അണക്കെട്ടുകളിൽ സംഭരണശേഷിയുടെ 20.89 ശതമാനം മാത്രം ജലമാണ് ലഭ്യമായിട്ടുള്ളത്.

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ജലസംഭരണികളിൽ 58.58 % വെള്ളം ഉണ്ടായിരുന്നതുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് ഗണ്യമായ കുറവാണ്. ജൂൺ മാസത്തിൽ ഇതുവരെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് പ്രതീക്ഷിച്ചതിന്റെ 58% മാത്രമാണ് ലഭിച്ചത്.

'അത്യാവശ്യ വിവരങ്ങള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കുന്നതില്‍ കെഎസ്ഇബി വീഴ്ച വരുത്തുന്നു. കെഎസ്ഇബി പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്ന് അടക്കം വാങ്ങിയ വൈദ്യുതിയുടെ വിവരങ്ങള്‍ നല്‍കിയില്ല': കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതില്‍ റെഗുലേറ്ററി കമ്മീഷന്‍ ആശങ്ക രേഖപ്പെടുത്തി.

അപ്രഖ്യാപിത ലോഡ് ഷെഡിങ്ങിനെതിരെ വ്യാപക വിമര്‍ശനമുണ്ടെന്നും ഒരു മണിക്കൂര്‍ മുന്‍പെങ്കിലും ഉപയോക്താക്കളെ ലോഡ് ഷെഡിംഗ് വിവരം അറിയിക്കണമെന്നും റെഗുലേറ്ററി കമ്മീഷന്‍ നിര്‍ദേശിച്ചു.

മണ്‍സൂണ്‍ ശക്തിപ്പെടുമ്പോള്‍ ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിന്റെ ബാധ്യത കുറയ്ക്കാന്‍ കെഎസ്ഇബി ശ്രമിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.ജൂലൈ മുതല്‍ ഡിസംബര്‍ വരെയുളള കാലയളവില്‍ 600 മുതല്‍ 1000 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവ് ഉണ്ടാകുമെന്ന് കെഎസ്ഇബി നേരത്തെ കമ്മീഷനെ അറിയിച്ചിരുന്നു. യൂണിറ്റിന് 10 രൂപ വരെ ഉയര്‍ന്ന നിരക്ക് നല്‍കി വൈദ്യുതി വാങ്ങേണ്ടി വരുന്നത് വലിയ സാമ്പത്തിക ബാധ്യതയ്ക്ക് കാരണമാകുമെന്നും കെഎസ്ഇബി ചൂണ്ടിക്കാട്ടിയിരുന്നു.

Tags