എബോള സംശയത്തെ തുടർന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ യുവതി നിരീക്ഷണത്തില്‍
സുഡാനില്‍ നിന്ന് എത്തിയതാണ് എന്നറിഞ്ഞതോടെയാണ് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.
തിരുവനന്തപുരം : എബോള സംശയത്തെ തുടർന്ന് യുവതി നിരീക്ഷണത്തില്‍. സൗത്ത് സുഡാനില്‍ നിന്നെത്തിയ അൻപത്തിരണ്ടുകാരിയാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലുള്ളത്.പനിയും മറ്റ് ലക്ഷണങ്ങളോടും കൂടിയാണ് ഇവരെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സുഡാനില്‍ നിന്ന് എത്തിയതാണ് എന്നറിഞ്ഞതോടെയാണ് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.
യുവതി ഐസൊലേഷനിലാണെന്നും എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയെന്നും മന്ത്രി പറഞ്ഞു. ഒരു ശതമാനം പോലും റിസ്ക് എടുക്കാൻ ആരോഗ്യ വകുപ്പ് തയ്യാറല്ല. പിപിഇ കിറ്റ് അടക്കമുള്ള കാര്യങ്ങൾ എല്ലാം ഒരുക്കി കഴിഞ്ഞെന്ന് മന്ത്രി വ്യക്തമാക്കി.എബോള ലക്ഷണങ്ങള്‍ വന്നതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍ പറഞ്ഞു. പ്രാഥമികമായി നോക്കുമ്പോള്‍ ഭയപ്പെടാനില്ലെന്നാണ് മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചിരിക്കുന്നത്. സമ്പര്‍ക്ക പട്ടിക തയാറാക്കിയിട്ടുണ്ടെന്ന് മന്ത്രി കെ മുരളീധരന്‍ പറഞ്ഞു.
അതേസമയം കോഴിക്കോട് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന അഞ്ചു പേരില്‍ ഒരാളെ കൂടി രോഗലക്ഷണങ്ങള്‍ കുറഞ്ഞതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഇതോടെ സമ്പര്‍ക്കപ്പട്ടികയില്‍ നിന്നു ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആകെ 9 പേരില്‍ 5 പേര്‍ ആശുപത്രി വിട്ടു. 4 പേര്‍ നിരീക്ഷണത്തില്‍ തുടരുന്നു.
നിപ ബാധിച്ച രോഗി കോഴിക്കോട് മെഡിക്കല്‍ കോളജ് വെന്റിലേറ്ററില്‍ ചികിത്സയില്‍ തുടരുന്നു. രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉണ്ടായിരുന്ന ഒരു ആരോഗ്യപ്രവര്‍ത്തകയുടെയും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചിരുന്ന, രോഗിയുടെ ഒരു ബന്ധുവിന്റെയും പരിശോധന ഫലം നെഗറ്റീവ് ആണ്.
.jpg)

