കമ്മ്യൂണിസ്റ്റുകാർക്ക് ആരാധനാലയ സന്ദർശനം നിഷിദ്ധമാണെന്ന് “ജനം ടി.വി”യെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കണം ; കൊടുങ്ങല്ലൂർ ശ്രീകുരുമ്പ ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തിയതിൽ മറുപടിയുമായി പി ജയരാജൻ

'I have been to many places of worship in Kerala'; CPM leader P Jayarajan responds to the incident of visiting the Kodungallur Sree Kurumba Bhagavathy temple

“ജനം ടി.വി.” എന്ന ചാനലിൽ ഞാൻ കൊടുങ്ങല്ലൂർ ക്ഷേത്രദർശനം നടത്തിയെന്ന രീതിയിൽ ഒരു വാർത്ത വന്നതായി ചില സുഹൃത്തുക്കൾ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ്. കമ്മ്യൂണിസ്റ്റുകാർക്ക് ആരാധനാലയ സന്ദർശനം നിഷിദ്ധമാണെന്ന് ഇവരെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കണം.

 തൃശൂർ : കൊടുങ്ങല്ലൂർ ശ്രീകുരുമ്പ ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തിയതിൽ വിവാദം ഉയരുന്നതിനിടെ മറുപടിയുമായി സിപിഎം നേതാവ് പി ജയരാജൻ.  "സനാതനികളുടെ ഹിന്ദുത്വ വഴികൾ " എന്ന പുസ്തകത്തിന്റെ രചനയിലാണ് താൻ ഇപ്പോഴെന്നും ആ പുസ്തകത്തിലെ ഒരു അധ്യായം ബ്രാഹ്മണീയമല്ലാത്ത ആചാരരീതികൾ ഇപ്പോഴും നിലനിൽക്കുന്ന ആരാധനാലയങ്ങളെക്കുറിച്ചാണ്. 

അത്തരത്തിലുള്ള പ്രധാനപ്പെട്ട ഇടങ്ങളിലൊന്നാണ് കൊടുങ്ങല്ലൂർ കാവ്. കഴിഞ്ഞ ദിവസം ഒരു കോടതി ആവശ്യത്തിനായി കൊച്ചിയിലേക്ക് പോകുന്നതിനിടെ യാദൃച്ഛികമായി കൊടുങ്ങല്ലൂരിൽ ഭക്ഷണം കഴിക്കാൻ വാഹനം നിർത്തുകയുണ്ടായി. തൊട്ടടുത്ത് തന്നെയുണ്ടായിരുന്ന കൊടുങ്ങല്ലൂർ കാവിനെക്കുറിച്ച് പഠനങ്ങളിലൂടെയും വായനകളിലൂടെയും നാട്ടുഅനുഭവങ്ങളിലൂടെയും പല കാര്യങ്ങളും അറിഞ്ഞിരുന്നുവെങ്കിലും നേരിട്ടുള്ള അനുഭവം ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ അവിടെ നേരിട്ട് പോയി എല്ലാം കാണണമെന്ന് തീരുമാനിച്ചുവെന്നും ഇതിനായാണ് ക്ഷേത്രത്തിൽ സന്ദർശനം നടത്തിയതെന്നും പി ജയരാജൻ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. തിങ്കളാഴ്ച്ച വൈകുന്നേരം 5.30 ഓടെ സുരക്ഷാ ഉദ്യോഗസ്ഥനൊപ്പമാണ് പി. ജയരാജൻ എത്തിയത് ക്ഷേത്രത്തിൽ എത്തിയത്. 

CPM leader P Jayarajan responds to the incident of visiting the Kodungallur Sree Kurumba Bhagavathy temple4

കുറിപ്പിന്റ പൂർണ്ണരൂപം

"സനാതനികളുടെ ഹിന്ദുത്വ വഴികൾ " 
എന്ന പുസ്തകത്തിന്റെ രചനയിലാണ് ഞാൻ ഇപ്പോൾ. ആ പുസ്തകത്തിലെ ഒരു അധ്യായം ബ്രാഹ്മണീയമല്ലാത്ത ആചാരരീതികൾ ഇപ്പോഴും നിലനിൽക്കുന്ന ആരാധനാലയങ്ങളെക്കുറിച്ചാണ്. അത്തരത്തിലുള്ള പ്രധാനപ്പെട്ട ഇടങ്ങളിലൊന്നാണ് കൊടുങ്ങല്ലൂർ കാവ്.
കഴിഞ്ഞ ദിവസം ഒരു കോടതി ആവശ്യത്തിനായി കൊച്ചിയിലേക്ക് പോകുന്നതിനിടെ യാദൃച്ഛികമായി കൊടുങ്ങല്ലൂരിൽ ഭക്ഷണം കഴിക്കാൻ വാഹനം നിർത്തുകയുണ്ടായി. തൊട്ടടുത്ത് തന്നെയുണ്ടായിരുന്ന കൊടുങ്ങല്ലൂർ കാവിനെക്കുറിച്ച് പഠനങ്ങളിലൂടെയും വായനകളിലൂടെയും നാട്ടുഅനുഭവങ്ങളിലൂടെയും പല കാര്യങ്ങളും അറിഞ്ഞിരുന്നുവെങ്കിലും നേരിട്ടുള്ള അനുഭവം ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ അവിടെ നേരിട്ട് പോയി എല്ലാം കാണണമെന്ന് തീരുമാനിച്ചു.

കൊടുങ്ങല്ലൂർ കാവിലെ കോഴിക്കല്ല്, തവിട്ടുമുത്തി, വസൂരിമാല പ്രതിഷ്ഠ എന്നിവ സാധാരണ ക്ഷേത്രങ്ങളിൽ കാണുന്നതുപോലെ അല്ല. അവയ്ക്കെല്ലാം സവിശേഷമായ ചരിത്ര-സാംസ്കാരിക പശ്ചാത്തലമുണ്ട്. നേരിട്ട് കണ്ട് മനസ്സിലാക്കേണ്ടവയാണ് അവ.
വി. ടി. ഇന്ദുചൂഡൻ കൊടുങ്ങല്ലൂർ കാവിനെക്കുറിച്ച് എഴുതിയ പുസ്തകത്തിന്റെ പേര് തന്നെ Secret Chamber എന്നതാണ്. ആ “രഹസ്യ അറ”യെക്കുറിച്ചുള്ള സങ്കൽപ്പങ്ങൾ എന്തൊക്കെയാണ്, അതിന്റെ ചരിത്രപരമായ പശ്ചാത്തലം എന്താണ്, ജനവിശ്വാസങ്ങൾ എങ്ങനെ രൂപപ്പെട്ടുവെന്നൊക്കെയുള്ള കാര്യങ്ങൾ ഏതൊരു ചരിത്രാന്വേഷണ താൽപര്യമുള്ളയാൾക്കും കൗതുകമുണർത്തുന്ന വിഷയങ്ങളാണ്.
കാവിനകത്ത് പ്രവേശിച്ചപ്പോൾ കൂടെയുണ്ടായിരുന്ന ക്ഷേത്രജീവനക്കാരോടും സുഹൃത്തുക്കളോടും ഇതുസംബന്ധിച്ച് പല കാര്യങ്ങളും ചോദിച്ചറിഞ്ഞു. ചിലർ പറഞ്ഞ കാര്യങ്ങളെ മ ഖണ്ഡിക്കുകയും ചെയ്തു. അതുതന്നെയാണ് ഇത്തരം ഇടങ്ങളുടെ സവിശേഷത - ചരിത്രം, വിശ്വാസം, ജനകഥ, അനുഭവം എന്നിവ പരസ്പരം കലർന്ന ഒരു സാംസ്കാരിക ഭൂമിക.

ഇങ്ങനെ ലഭിച്ച അറിവുകളും നിരീക്ഷണങ്ങളും സ്വാഭാവികമായും അടുത്ത മാസം പുറത്തിറങ്ങുന്ന പുസ്തകത്തിന്റെ ഭാഗമാകുകയും ചെയ്യും.ഇത് ഇവിടെ പറയാൻ കാരണമായത്, “ജനം ടി.വി.” എന്ന ചാനലിൽ ഞാൻ കൊടുങ്ങല്ലൂർ ക്ഷേത്രദർശനം നടത്തിയെന്ന രീതിയിൽ ഒരു വാർത്ത വന്നതായി ചില സുഹൃത്തുക്കൾ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ്. കമ്മ്യൂണിസ്റ്റുകാർക്ക് ആരാധനാലയ സന്ദർശനം നിഷിദ്ധമാണെന്ന് ഇവരെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കണം.

കൊടുങ്ങല്ലൂർ കാവിൽ മാത്രമല്ല, കേരളത്തിലെ പ്രസിദ്ധവും അത്ര പ്രസിദ്ധമല്ലാത്തതുമായ അനേകം ആരാധനാലയങ്ങളിൽ ഞാൻ പോയിട്ടുണ്ട്. അജ്മീർ ദർഗയിൽ പോയിട്ടുണ്ട്. പഞ്ചാബിലെ സുവർണ ക്ഷേത്രത്തിൽ പോയിട്ടുണ്ട്. നിരവധി ക്രൈസ്തവ ദേവാലയങ്ങളിലും സന്ദർശനം നടത്തിയിട്ടുണ്ട്. ഇതെല്ലാം ഭക്തിപ്രകടനമായി അല്ല, സമൂഹത്തെയും ചരിത്രത്തെയും ജനവിശ്വാസങ്ങളെയും കൂടുതൽ മനസ്സിലാക്കാനുള്ള അവസരങ്ങളായിട്ടാണ് ഞാൻ ഉപയോഗിച്ചത്.

കമ്മ്യൂണിസ്റ്റുകാർ പൊതുവെ അങ്ങനെ തന്നെയാണ് ചെയ്യുന്നത്. സമൂഹത്തെ അതിന്റെ  സങ്കീർണ്ണതകളോടും കൂടി മനസ്സിലാക്കാൻ ശ്രമിക്കുക എന്നതാണ് കമ്മ്യൂണിസ്റ്റുകാരുടെ രീതി. ഭക്തിയെയും ആരാധനാലയങ്ങളെയും ആർഎസ്എസ് എങ്ങനെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നു എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയുള്ള ഒരാളാണ് ഞാൻ. എന്റെ ഇതുവരെയുള്ള രചനകളിലും പ്രസംഗങ്ങളിലും ജീവിതാനുഭവങ്ങളിലും അതിന്റെ തെളിവുകൾ ചൂണ്ടിക്കാട്ടാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. അത് ഇനിയും തുടരും.

കൊടുങ്ങല്ലൂർ കാവിൽ പോയതുകൊണ്ട് ഞാൻ ഒരു “ഭക്തൻ” ആയി മാറിയെന്നോ, ആരാധനാലയങ്ങളെ മാറ്റിനിർത്തിയാലേ ഈ നാടിന്റെ സാമൂഹ്യചരിത്രം പഠിക്കാൻ കഴിയൂ എന്നോ ആരെങ്കിലും പ്രചരിപ്പിക്കാൻ ശ്രമിക്കുന്നുവെങ്കിൽ അവരോട് സഹതാപമേ ഉള്ളൂ.
നമുക്ക് ഇനിയും പൊതുഇടങ്ങളിലും ആരാധനാലയങ്ങളിലും ചരിത്രസ്മാരകങ്ങളിലും കണ്ടുമുട്ടാം.
സനാതനികളുടെ ഹിന്ദുത്വ വഴികൾ എന്ന പുസ്തകം ഈ മാസം അവസാനം പ്രകാശനം ചെയ്യാനിരിക്കുകയാണ്. ചിന്ത പബ്ലിഷേഴ്സ് ആണ് പ്രസാധകർ. എന്റെ ‘ഭക്തി’യെക്കുറിച്ചുള്ള ചർച്ചകൾക്ക് മറുപടി ആ പുസ്തകം തന്നെയായിരിക്കും എന്ന് സംഘികളോടും സംഘി മനസ്സുള്ള മാധ്യമങ്ങളോടും പറഞ്ഞുവെക്കട്ടെ.
 

Tags