സുരേഷ് ഗോപി നിവേദനം നോക്കാതെ മടക്കിയ കൊച്ചുവേലായുധന് സിപിഎം നിര്‍മ്മിച്ച വീട് ഇന്നു കൈമാറും

suresh gopi

പതിനൊന്നര ലക്ഷം രൂപയ്ക്കാണ് വീട് നിര്‍മിച്ചത്. 75 ദിവസം കൊണ്ടാണ് വീട് നിര്‍മാണം പൂര്‍ത്തിയാക്കിയത്.

കേന്ദ്രമന്ത്രി സുരേഷ് ഗോപി നിവേദനമടങ്ങിയ കവര്‍ തുറന്നു പോലും നോക്കാതെ മടക്കിയ ചേര്‍പ്പ് പുള്ളിലെ കൊച്ചു വേലായുധന് ഇന്ന് വീട് കൈമാറും. സിപിഎം നിര്‍മിച്ച വീടിന്റെ താക്കോല്‍ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്ററാണ് ഇന്ന് ഉച്ചയ്ക്ക് ശേഷം കൈമാറുക. വലിയ സന്തോഷമെന്ന് കൊച്ചു വേലായുധനും കുടുംബവും പ്രതികരിച്ചു. സിപിഎം ചേര്‍പ്പ് ഏരിയയിലെ അംഗങ്ങള്‍ സമാഹരിച്ച പണം കൊണ്ടാണ് വീട് നിര്‍മിച്ചത്. പതിനൊന്നര ലക്ഷം രൂപയ്ക്കാണ് വീട് നിര്‍മിച്ചത്. 75 ദിവസം കൊണ്ടാണ് വീട് നിര്‍മാണം പൂര്‍ത്തിയാക്കിയത്.

tRootC1469263">


2023ലാണ് തെങ്ങ് വീണ് കൊച്ചുവേലായുധന്റെ വീട് തകര്‍ന്നത്. പലവാതിലും മുട്ടിയെങ്കിലും വീടിനായി സഹായം ലഭിച്ചില്ല. അങ്ങനെയാണ് ജനകീയ വിഷയങ്ങളില്‍ ഇടപെടാനായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ നടന്ന 'കലുങ്ക് സൗഹാര്‍ദ വികസന സംവാദ' പരിപാടിയില്‍ കൊച്ചുവേലായുധന്‍ എത്തിയത്. തൃശൂര്‍ ജില്ലയിലെ പുള്ള്, ചെമ്മാപ്പിള്ളി മേഖലകളില്‍ സംവാദം നടക്കുമ്പോഴാണ് വയോധികന്‍ കവറില്‍ അപേക്ഷയുമായി വന്നത്. കവര്‍ സുരേഷ് ഗോപിക്ക് നീട്ടിയപ്പോള്‍, 'ഇതൊന്നും എംപിയുടെ ജോലിയേ അല്ല, പോയി പഞ്ചായത്തില്‍ പറയൂ'- എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ബിജെപി ഭരിക്കുന്ന പഞ്ചായത്തില്‍ മാത്രമാണോ എംപി ഫണ്ട് എന്ന് ചോദ്യം പിന്നാലെ ആള്‍ക്കൂട്ടത്തില്‍ നിന്ന് ഉയര്‍ന്നു.

സംവാദം നടക്കുന്ന ആല്‍ത്തറയില്‍ സുരേഷ് ഗോപിയുടെ അടുത്ത് ഇരിക്കുന്ന ആളിന്റെ കൈയിലും ഒരു കവര്‍ ഉണ്ടായിരുന്നു. ഇത് കേട്ടതോടെ അദ്ദേഹം കവര്‍ പിന്നില്‍ ഒളിപ്പിച്ചു. ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. പരാതി എന്താണ് എന്ന് നോക്കാമായിരുന്നു, പ്രായത്തെ എങ്കിലും മാനിക്കാമായിരുന്നു എന്നെല്ലാം പ്രതികരണങ്ങള്‍ ഉണ്ടായി. പിന്നാലെയാണ് കൊച്ചുവേലായുധന് വീട് നിര്‍മിച്ചുനല്‍കുമെന്ന് സിപിഎം. തൃശൂര്‍ ജില്ലാ സെക്രട്ടറി കെ വി അബ്ദുള്‍ ഖാദര്‍ അറിയിച്ചത്.

Tags