ഭർത്താവിനൊപ്പം ബൈക്കിൽ പോകവേ യുവതിയെ കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയ സംഭവം : വീണ്ടും ട്വിസ്റ്റ്

തിരുവല്ല : തിരുവല്ലയിലെ തിരുമൂലപുരത്ത് തട്ടുകടയിൽ നിന്നും ആഹാരം കഴിച്ച ശേഷം ഭർത്താവിനൊപ്പം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന 23 കാരിയെയും കുഞ്ഞിനെയും കാറിലെത്തിയ കാമുകൻ അടങ്ങുന്ന സംഘം തട്ടിക്കൊണ്ടുപോയെന്ന സംഭവത്തിൽ കാമുകനും യുവതിയും കുഞ്ഞുമായി തിരുവല്ല പോലീസിന്റെ പിടിയിലായി.
തിരുമൂലപുരം സ്വദേശിയായ ഭർത്താവ് സന്ദീപ് സന്തോഷ് നൽകിയ പരാതിയിൽ തിരുവല്ല സി ഐ ബി കെ സുനിൽ കൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ആണ് യുവതിയുടെ കാമുകനായ ചെങ്ങന്നൂർ തിട്ടമേൽ കോട്ടയ്ക്ക തൊഴുത്ത് വീട്ടിൽ പ്രിന്റു പ്രസാദ് ( 32 ) ഉം യുവതിയും പിടിയിലായത്. യുവതിയുടെ 3 വയസ്സ് പ്രായം വരുന്ന കുട്ടിയും ഇവരോടൊപ്പം ഉണ്ടായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ കാറിൽ സഞ്ചരിക്കവേ ആണ് ഇവർ ചെങ്ങന്നൂർ ഭാഗത്തുനിന്നും പോലീസ് സംഘത്തിന്റെ പിടിയിൽ ആയത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം.
തിരുമൂലപുരത്തെ ഒരു തട്ടുകടയിൽ ഭക്ഷണം കഴിച്ച് ഭർത്താവ് സന്ദീപിനൊപ്പം ബൈക്കിൽ മടങ്ങവേ കാറിലെത്തിയ സംഘം ബൈക്കിനു കുറുകെ കാർ നിർത്തിയ ശേഷം യുവതിയെയും മൂന്ന് വയസ്സുള്ള കുഞ്ഞിനെയും കടത്തികൊണ്ട് പോവുകയായിരുന്നു. പ്രിന്റുവിന് ഒപ്പം സ്വമേധയാ പോയതാണെന്ന് യുവതി പോലീസിൽ മൊഴി നൽകിയിട്ടുണ്ട്. യുവതിയെയും കുട്ടിയെയും കടത്തിക്കൊണ്ടു പോകാൻ ഉപയോഗിച്ച കാറും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇരുവരെയും വൈകിട്ടോടെ തിരുവല്ല കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.