കേരളം മെട്രോ എന്ന് പുനര്‍നാമകരണം ചെയ്യാനുള്ള നീക്കം വിചിത്രം ; മുഖ്യമന്ത്രി വി ഡി സതീശന് കത്തയച്ച് ഹൈബി ഈഡൻ
കൊച്ചി : കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശക്കെതിരെ എതിർപ്പുമായി ഹൈബി ഈഡൻ എം പി. ഇത് സംബന്ധിച്ച്ഹൈബി ഈഡൻ മുഖ്യമന്ത്രി വി ഡി സതീശന് കത്തയച്ചു. കേരളം മെട്രോ എന്ന് പുനര്‍നാമകരണം ചെയ്യാനുള്ള നീക്കം വിചിത്രമാണെന്ന് ഹൈബി ഈഡൻ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അഭിപ്രായ ഐക്യമില്ലാതെ അന്തിമ തീരുമാനത്തിലേക്ക് കടക്കരുതെന്നും ഹൈബി ഈഡൻ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
'കൊച്ചി മെട്രോ എന്നതിന് പകരം കേരളം മെട്രോ എന്നു പേരു മാറ്റാൻ ഒരു വിചിത്രമായ നടപടിയിലൂടെ മെട്രോ എം ഡി സംസ്ഥാന സർക്കാരിന്റെ അംഗീകാരം തേടിയിരിക്കുകയാണ്. സംസ്ഥാനത്തൊട്ടാകെയുള്ള നഗര ഗതാഗത പദ്ധതികൾ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും കൊച്ചി മെട്രോയുടെ സാങ്കേതിക വൈദഗ്‌ധ്യം പ്രയോജനപ്പെടുത്തുന്നത് അഭിമാനകരമാണ്. എന്നാൽ നിർദേശിക്കപ്പെട്ടിട്ടുള്ള ഈ പേര് മാറ്റം ഒരിക്കലും അംഗീകരിക്കാൻ കഴിയുന്ന ഒന്നല്ല. പേര് മാറ്റാതെ തന്നെ കമ്പനിയുടെ സേവനം ആവശ്യക്കാർക്ക് നൽകുക എന്നതാണ് ഉചിത'മെന്നും കത്തിൽ ഹൈബി ഈഡൻ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് എന്ന പേര് നിലവിലെയും ഭാവിയിലെയും, കേരളമെമ്പാടും വ്യാപിക്കുന്ന വിപുലമായ പ്രവർത്തന മേഖലയ്ക്ക് അനുയോജ്യമല്ല എന്ന വിലയിരുത്തൽ തെറ്റാണെന്നും ഹൈബി ഈഡൻ കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അവധാനതയോടെ പരിഗണിക്കേണ്ട ഒരു പ്രശ്നത്തെ ചരിത്രബോധമില്ലാതെ ഇടപെട്ട്, തിടുക്കത്തിൽ ഏകപക്ഷിയമായ തീർപ്പണ്ടാക്കാൻ ശ്രമിക്കുന്നത് ആർക്കും അംഗീകരിക്കാനാവില്ലെന്നാണ് കെഎംആർഎൽ എം ഡി ലോക്നാഥ് ബഹ്റയെ പരോക്ഷമായി വിമർശിച്ച് കൊണ്ട് ഹൈബി ഈഡൻ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
'ഓരോ പ്രദേശത്തും കൊച്ചി മെട്രോ നടപ്പിലാക്കാനുദ്ദേശിക്കുന്ന മെട്രോ ബന്ധിത പദ്ധതികൾക്ക് അതത് സ്ഥലനാമം നൽകണമെന്ന ആവശ്യമുയർന്നാൽ അത് ആ ഘട്ടത്തിൽ അനുഭാവപൂർവ്വം പരിഗണിക്കേണ്ടതുണ്ട്. എന്നാൽ വരാനിരിക്കുന്ന പദ്ധതികളെ മുന്നിൽ കണ്ടു കൊണ്ട് നിലവിലുള്ള കൊച്ചി മെട്രോയുടെ പെരുമാറ്റൽ അനാവശ്യമാണ്. ഇക്കാര്യത്തിൽ ഒരു അഭിപ്രായ ഐക്യവും സമവായവും ഇല്ലാതെ അന്തിമ തീരുമാനത്തിലേക്ക് കടക്കരുത്. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് എന്ന നിലവിലെ പേര് തന്നെ തുടരണമെന്ന് അഭ്യർത്ഥിക്കുന്നു'വെന്നും കത്തിൽ ഹൈബി ഈഡൻ ആവശ്യപ്പെട്ടിട്ടുണ്ട്.
.jpg)

