കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല വൻ തകർച്ചയിലെന്ന് വി ഡി സതീശൻ

google news
VD Satheesan

തിരുവനന്തപുരം : കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല വൻ തകർച്ചയിലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇഷ്ടക്കാർക്ക് ചാർജ്ജ് കൊടുത്ത ഇൻചാർജ് ഭരണമാണ് നടക്കുന്നത്. സേർച്ച് കം സെലക്ഷൻ കമ്മിറ്റി പ്രതിസന്ധിയിലാണ്. സർക്കാരും ഉന്നത വിദ്യാഭ്യാസ മന്ത്രിയും നോക്കുകുത്തികളായി. 66 സർക്കാർ കോളേജുകളിൽ പ്രിൻസിപ്പൽമാരില്ല. പി എസ് സി അംഗീകരിച്ച 43 പേരുടെ ലിസ്റ്റ് മന്ത്രിയുടെ മേശപ്പുറത്തിരിക്കുന്നു. സിപിഎമ്മിന്റെ ഇഷ്ടക്കാർ ലിസ്റ്റിലില്ലാത്തതാണ് കാരണം. വിദ്യാർത്ഥികൾ കൂട്ടത്തോടെ നാടുവിടുന്നു.എട്ട് സർവകലാശാലകളിൽ വിസിമാരില്ലെന്ന് വിഡി സതീശൻ പറഞ്ഞു.

കാട്ടാക്കട ക്രിസ്റ്റ്യൻ കോളേജിലെ എസ്എഫ്ഐ ആൾമാറാട്ടം വിചിത്രസംഭവമെന്നും വിഡി സതീശൻ പ്രതികരിച്ചു. കേട്ടുകേൾവി പോലും ഇല്ലാത്ത സംഭവമാണ്. ആര് ഭീഷണിപ്പെടുത്തിയാണ് പ്രിൻസിപ്പൽ ഇത് ചെയ്തതെന്ന് ചോദിച്ച സതീശൻ എസ്എഫ്ഐ നേതൃത്വം ക്രിമിനലുകളുടെ കയ്യിലെന്നും പറഞ്ഞു. സിപിഎം നേതാക്കളുടെ അറിവോടെയാണ് സംഭവം നടന്നതെന്നും അദ്ദേഹം ആരോപിച്ചു. കാട്ടാക്കട പ്രിൻസിപ്പലിനെയും സമ്മർദ്ദം ചെലുത്തിയവരേയും എല്ലാം ഉൾപ്പെടുത്തി അന്വേഷണം വേണം, ക്രിമിനൽ കുറ്റം ആണ്.

Tags