കേരളത്തിൽ ശക്തമായ കാലവർഷത്തിൽ ഒരാഴ്ചയ്ക്കിടെ ലഭിച്ചത് സാധാരണയേക്കാൾ 111 ശതമാനം അധികം മഴ

rain

 കോട്ടയം: കേരളത്തിൽ ശക്തമായ കാലവർഷത്തിൽ ഒരാഴ്ചയ്ക്കിടെ ലഭിച്ചത് സാധാരണയേക്കാൾ 111 ശതമാനം അധികം മഴ. ജൂലായ് 30 മുതൽ ഓഗസ്റ്റ് അഞ്ചുവരെയുള്ള കണക്കുകൾ പ്രകാരം 127.5 മില്ലീമീറ്റർ മഴ ലഭിക്കേണ്ടിയിരുന്ന സ്ഥാനത്ത് പെയ്തിറങ്ങിയത് 268.7 മില്ലീമീറ്റർ മഴയാണ്. റാന്നി, ആറൻമുള ദേശങ്ങളെ വെള്ളത്തിലാക്കിയ ശക്തമായ മഴയിൽ ഏറ്റവും ഉയർന്ന റെക്കോഡ് രേഖപ്പെടുത്തിയത് പത്തനംതിട്ട ജില്ലയിലാണ്. ഇവിടെ സാധാരണ ലഭിക്കേണ്ടിയിരുന്ന 84 മില്ലീമീറ്റർ മഴയ്ക്ക് പകരം ലഭിച്ചത് 352.3 മില്ലീമീറ്ററാണ്. അതായത് പത്തനംതിട്ടയിൽ 319 ശതമാനം അധികം മഴയാണ് രേഖപ്പെടുത്തിയത്.

അധികം ലഭിച്ച മഴയുടെ ശതമാനത്തിൽ തിരുവനന്തപുരമാണ് രണ്ടാമത്. ഇവിടെ 258 ശതമാനത്തിന്റെ വർദ്ധനവാണുണ്ടായത്. സാധാരണ 39 മില്ലീമീറ്റർ ലഭിക്കേണ്ടിയിടത്ത് 140 മില്ലീമീറ്റർ മഴ പെയ്തു. വ്യതിയാനത്തിന്റെ ശതമാനം കൂടുതലാണെങ്കിലും തിരുവനന്തപുരത്ത് പെയ്ത മഴയുടെ മൊത്തത്തിലുള്ള അളവ് കുറവായിരുന്നത് വലിയ ആശ്വാസമായി.

മറ്റു ജില്ലകളിലെ കണക്കുകൾ പരിശോധിക്കുമ്പോൾ കോട്ടയം ജില്ലയിൽ 177 ശതമാനം അധികം മഴ ലഭിച്ചു (107 മി.മീ കിട്ടേണ്ടിയിരുന്നിടത്ത് പെയ്തത് 296 മി.മീ). ഇടുക്കിയിൽ 71 ശതമാനമാണ് വ്യതിയാനം (191 മി.മീ കിട്ടേണ്ടിയിരുന്നിടത്ത് പെയ്തത് 327.4 മി.മീ). കോഴിക്കോട് 147 ശതമാനം അധികം മഴ രേഖപ്പെടുത്തി (പെയ്യേണ്ടിയിരുന്നത് 148 മി.മീ, എന്നാൽ കിട്ടിയത് 366 മി.മീ).

ഓഗസ്റ്റ് ഒന്നുമുതൽ എട്ടുവരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ കേരളത്തിന് ആകെ 104 ശതമാനം അധിക മഴയാണ് ലഭിച്ചിട്ടുള്ളത്. 141 മില്ലീമീറ്റർ ലഭിക്കേണ്ടിയിരുന്നിടത്ത് 289.2 മില്ലീമീറ്റർ മഴയാണ് പെയ്തത്. ഈ കാലയളവിൽ പത്തനംതിട്ടയിൽ 287 ശതമാനവും കോട്ടയത്ത് 192 ശതമാനവും അധികം മഴ ലഭിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു.

Tags