12 സീറ്റുകളും തോറ്റതോടെ കേരള കോണ്‍ഗ്രസിന് കനത്ത തിരിച്ചടി ; പാര്‍ട്ടി പിളര്‍പ്പിലേക്കെന്ന് സൂചന

jose k mani,Kerala Congress (M) ,

ഒരു വിഭാഗം എല്‍ഡിഎഫ് വിട്ടേക്കുമെന്നും സൂചനയുണ്ട്.

തെരഞ്ഞെടുപ്പില്‍ സംപൂജ്യരായതോടെ കേരള കോണ്‍ഗ്രസ് എം പിളര്‍പ്പിലേക്കെന്ന് സൂചന. 12 സീറ്റുകളിലും തോറ്റതോടെ അണികള്‍ ആശങ്കയിലാണ്. മുന്നണി മാറ്റം എതിര്‍ത്ത ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. യുഡിഎഫില്‍ പോകണമെന്ന നിലപാടിലാണ് ജോസ് കെ മാണി അനുകൂല വിഭാഗം. ഈ സാഹചര്യത്തില്‍ ഒരു വിഭാഗം എല്‍ഡിഎഫ് വിട്ടേക്കുമെന്നും സൂചനയുണ്ട്.

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് കേരള കോണ്‍ഗ്രസ് മാണി വിഭാഗം നേരിട്ടത്. യുഡിഎഫിന്റെ തേരോട്ടത്തില്‍ പാര്‍ട്ടിക്ക് മധ്യകേരളത്തില്‍ നിലം തൊടാനായില്ല. കേരള കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ഭാവി തന്നെ ചോദ്യം ചെയ്യപ്പെടുന്നതാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വി.

1979ല്‍ രൂപീകൃതമായ ശേഷം ഇതാദ്യമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് സമ്പൂര്‍ണ്ണമായും കാലിടറി. 12 സീറ്റുകളില്‍ മത്സരിച്ച പാര്‍ട്ടിക്ക് ഒറ്റ സ്ഥാനാര്‍ത്ഥിയെയും നിയമസഭയിലെത്തിക്കാനായില്ല. മധ്യകേരളത്തിലെ ഏറ്റവും ശക്തമായ പാര്‍ട്ടിയുടെ അടിത്തറയിളകി. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി സ്വന്തം മണ്ഡലമായ പാലായില്‍ 2991 വോട്ടുകള്‍ക്കാണ് തോറ്റത്. 13 തവണ തുടര്‍ച്ചയായി കേരള കോണ്‍ഗ്രസ് വിജയിച്ച പാലാ കെ എം മാണിക്ക് ശേഷം ഇത്തവണയും രണ്ടിലയെ തുണച്ചില്ല.

Tags