വാമനപുരം, കൊച്ചി, തവനൂര്‍ വിജയങ്ങള്‍ എല്‍ഡിഎഫിന്റെ വര്‍ഗീയപ്രചാരണത്തിനുള്ള തിരിച്ചടി: കെ.സി.വേണുഗോപാല്‍ എംപി
ആലപ്പുഴ: ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ വിഭജിച്ച് വര്‍ഗീയ സംഘര്‍ഷമുണ്ടാക്കി നേട്ടം കൊയ്യാനുള്ള എല്‍ഡിഎഫിന്റെ നീക്കങ്ങള്‍ക്ക് ജനം നല്‍കിയ മറുപടിയാണ് കേരള നിയമസഭാ തിരഞ്ഞെടുപ്പു ഫലമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി പറഞ്ഞു. എല്‍ഡിഎഫിന്റെ വർഗീയ ഭാഷ്യം പ്രചരിപ്പിച്ച എല്ലാവര്‍ക്കുമുള്ള തിരിച്ചടിയാണിത്.
വാമനപുരത്ത് സുധീര്‍ഷായും കൊച്ചിയിൽ മുഹമ്മദ് ഷിയാസും തവനൂരിൽ വി.എസ്.ജോയിയുമെല്ലാം ഓരോ വിഭാഗത്തിന്റെ സ്ഥാനാര്‍ഥിയാണെന്നാണ് എല്‍ഡിഎഫ് പ്രചരിപ്പിച്ചത്. പക്ഷേ, ജാതിമതങ്ങള്‍ക്ക് അതീതമായി ചിന്തിച്ച ജനങ്ങള്‍ അവരെ ജയിപ്പിച്ചു. കൊച്ചിയിലെ ക്രൈസ്തവർ ഷിയാസിനെയും തവനൂരിലെ മുസ്ലിംകള്‍ ജോയിയെയും ജയിപ്പിച്ചത് മതം നോക്കിയല്ല. ജാതിയും മതവും നോക്കിയല്ല, സ്ഥാനാര്‍ഥിയുടെ നന്മയെയും പാര്‍ട്ടിയുടെ ആശയത്തെയും നോക്കിയാണ് മലയാളികള്‍ വോട്ട് ചെയ്യുന്നത്. അതാണ് കേരളത്തിന്റെ നന്മ എന്ന സന്ദേശമാണ് ഈ തിരഞ്ഞെടുപ്പുഫലം.
ബംഗാളിലെയും അസമിലെയും തിരഞ്ഞെടുപ്പുഫലങ്ങള്‍ യഥാര്‍ഥ ജനവിധിയായി കാണാനാവില്ല. അസമില്‍ ബിജെപിക്ക് അനുകൂലമായി മണ്ഡലങ്ങള്‍ വെട്ടിമുറിച്ചാണ് തിരഞ്ഞെടുപ്പു നടത്തിയത്. അതേ രീതി ഇന്ത്യ മുഴുവന്‍ നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലിമെന്റില്‍ ബില്‍ കൊണ്ടുവന്നത്. അതുകൊണ്ടാണ് പ്രതിപക്ഷം അതിനെ എതിര്‍ത്തത്.ഒരു പാര്‍ട്ടിയും ചെയ്യാന്‍ പാടില്ലാത്ത, ഒരു സര്‍ക്കാരും ചെയ്യാന്‍ പാടില്ലാത്ത ധിക്കാരപരമായ കാര്യങ്ങളാണ് കഴിഞ്ഞ 10 വര്‍ഷം സിപിഎമ്മും പിണറായി സര്‍ക്കാരും ചെയ്തത്. പാര്‍ട്ടിയുടെ പോക്ക് തെറ്റായ വഴിയിലൂടെയായിരുന്നുവെന്ന് മനസ്സിലാക്കി തിരുത്താന്‍ സിപിഎം തയ്യാറായാല്‍ നല്ലത്.
തമിഴ്‌നാട്ടില്‍ വലിയ വിജയം നേടിയ വിജയിന്റെ പാര്‍ട്ടിയോട് എന്ത് നിലപാട് സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വം ആലോചിച്ച് തീരുമാനിക്കും. കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നടപടിക്രമങ്ങളിലേക്ക് കോണ്‍ഗ്രസ് കടക്കുകയാണ്. പാര്‍ട്ടിക്ക് അതിന് വ്യവസ്ഥാപിതമായ മാര്‍ഗങ്ങളുണ്ട്. എത്രയോ മുഖ്യമന്ത്രിമാരെ തീരുമാനിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ബോര്‍ഡുകളോ ബാനറുകളോ ഒന്നുമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്. ഹൈക്കമാന്റ് കൂടിയാലോചിച്ച് അനന്തരനടപടികളിലേക്ക് ഉടന്‍ കടക്കുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
.jpg)

