പഴയ ഓര്‍മ്മകളുമായി പാച്ചിക്കയെ കാണാനെത്തി കെസി

fazil kc

ആലപ്പുഴ: ആലപ്പുഴ സീവ്യൂ വാര്‍ഡിലെ വീട്ടില്‍ വോട്ടു ചോദിച്ചെത്തിയ യുഡിഎഫ് സ്ഥാനാർഥി കെ സി വേണുഗോപാലിനെ കെട്ടിപ്പിടിച്ചാണ് മലയാളത്തിന്റെ എക്കാലത്തെയും പ്രിയങ്കരനായ സംവിധായകന്‍ ഫാസില്‍ സ്വീകരിച്ചത്. പാച്ചിക്കയോട് മൂന്ന് പതിറ്റാണ്ടോളം നീളുന്ന സൗഹൃദമാണ് കെ.സിക്കുള്ളത്.

1996ല്‍ എംഎല്‍എ ആയി മത്സരിയ്ക്കാന്‍ ആദ്യമായി ആലപ്പുഴയില്‍ എത്തിയപ്പോഴാണ് കെസി ഫാസിലിനെ പരിചയപ്പെടുന്നതും സുഹൃത്തുക്കളാകുന്നതും. ഫാസില്‍ പെട്ടെന്നു തന്നെ കെസിയുടെ പ്രിയപ്പെട്ട പാച്ചിക്കയായി മാറി. മഞ്ഞില്‍ വിരിഞ്ഞ പൂവ് തൊട്ടേ താന്‍ പാച്ചിക്കയുടെ ആരാധകനാണെന്ന് കെസി പറഞ്ഞു. മണിച്ചിത്രത്താഴ് 30 വര്‍ഷങ്ങള്‍ പിന്നിടുന്ന വേളയില്‍ അതേ ടീമുമായി താന്‍ പുതിയ ചിത്രം സംവിധാനം ചെയ്യാന്‍ പോകുന്നതിന്റെ വിശേഷങ്ങള്‍ പാച്ചിക്ക കെസിയുമായി പങ്കുവെച്ചു. 

kc fazil

രാഷ്ടീയവും കുടുംബകാര്യങ്ങളും ഏറെ നേരം ചര്‍ച്ചാ വിഷയങ്ങളായി. ഫാസിലിനൊപ്പം ഇളയമകന്‍ ഫര്‍ഹാനും കെസിക്കൊപ്പം ഉണ്ടായിരുന്നു. ഷൂട്ടിംഗ് തിരക്കുകളിലായിരുന്ന ഫഹദിനോട് തന്റെ അന്വേഷണം അറിയിക്കണമെന്ന് കെസി പറഞ്ഞു. എല്ലാ വിജയാശംസകളും നേര്‍ന്നാണ് കെസിയെ ഫാസില്‍ യാത്രയാക്കിയത്. പ്രൊഡക്ഷന്‍ കണ്‍ട്രോളറും ഡിസിസി അംഗവുമായ എ. കബീര്‍, കൗണ്‍സിലര്‍ റീഗോ രാജു എന്നിവരും കെസിയ്‌ക്കൊപ്പം ഉണ്ടായിരുന്നു.