ക്രൈസ്തവർക്കെതിരായ ആക്രമണം : പ്രധാനമന്ത്രി ഇടപെടണമെന്ന് കെ.സി വേണുഗോപാൽ എംപി
ഡൽഹി: രാജ്യത്ത് ക്രൈസ്തവ ന്യൂനപക്ഷ സമൂഹത്തിനെതിരായി വർധിച്ചുവരുന്ന അക്രമങ്ങൾ ഇന്ത്യയുടെ ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിനും സമത്വത്തിനും നേരെയുള്ള ഗുരുതരമായ വെല്ലുവിളിയാണെന്നും ഇതിനെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
tRootC1469263">വിവിധ സംസ്ഥാനങ്ങളിലുണ്ടായ അതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണം. ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്നും രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം തകർക്കുന്ന വിദ്വേഷപ്രചാരണത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'സബ്കാ സാഥ്, സബ്കാ വികാസ്' എന്ന് പ്രസംഗിക്കുന്ന ഭരണകൂടം, പൗരന്മാരെ ആൾക്കൂട്ടാക്രമണങ്ങൾക്ക് വിട്ടുകൊടുക്കുമ്പോൾ ആ മുദ്രാവാക്യം അർത്ഥശൂന്യമാകുകയാണ്. പ്രധാനമന്ത്രിയുടെയും കേന്ദ്ര സർക്കാരിന്റെയും നിശ്ശബ്ദത, വിദ്വേഷപ്രചാരകർക്ക് കൂടുതൽ ധൈര്യം പകരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ക്രിസ്ത്യൻ സമൂഹത്തിനെതിരായ അക്രമങ്ങൾ അന്വേഷിച്ച് കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. രാജ്യത്തെ ഓരോ പൗരനും ഭയമില്ലാതെ തനിക്കിഷ്ടമുള്ള മതം അനുഷ്ഠിക്കാനുള്ള ഭരണഘടനാപരമായ അവകാശം ഉറപ്പാക്കണം. ഇതിന് കേന്ദ്ര സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കെ.സി. വേണുഗോപാൽ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
ക്രിസ്തുമസ് ആഘോഷവേളയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രിസ്ത്യൻ സമൂഹത്തിന് നേരെ നടന്ന ആക്രമണങ്ങൾ ചൂണ്ടിക്കാട്ടിയ വേണുഗോപാൽ ഇത് അതീവ ആശങ്കാജനകമാണെന്നും വ്യക്തമാക്കി. ഡൽഹി, ഛത്തീസ്ഗഢ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, കേരളം എന്നിവിടങ്ങളിൽ നടന്ന സംഭവങ്ങൾ ഇതിന് തെളിവാണ്. ഡൽഹിയിലെ ലജ്പത് നഗറിൽ സാന്താക്ലോസ് തൊപ്പി ധരിച്ചതിന്റെ പേരിൽ സ്ത്രീകളെയും കുട്ടികളെയും തീവ്ര ഹൈന്ദവ സംഘടനകളുടെ അംഗങ്ങൾ അധിക്ഷേപിച്ചു. രാജ്യതലസ്ഥാനത്ത് തന്നെ ഇത്തരമൊരു സംഭവം ഉണ്ടായത് ഭരണകൂടത്തിന്റെ പരാജയമാണെന്ന് വേണുഗോപാൽ ചൂണ്ടിക്കാട്ടി.
ഛത്തീസ്ഗഢിലെ കാങ്കർ ഗ്രാമത്തിൽ, മതപരിവർത്തന ആരോപണങ്ങൾ ഉയർത്തി രണ്ട് പള്ളികൾ ആക്രമിക്കുകയും ക്രിസ്ത്യൻ വീടുകൾ കത്തിക്കുകയും ചെയ്തു. ദുർഗ് റെയിൽവേ സ്റ്റേഷനിൽ രണ്ട് ക്രിസ്ത്യൻ സന്യാസിനികൾക്ക് നേരെ ആക്രമണം നടന്ന സംഭവവും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. റായ്പൂരിലെ മാഗ്നറ്റോ മാളിൽ, ആയുധധാരികളടങ്ങിയ സംഘം ക്രിസ്തുമസ് അലങ്കാരങ്ങൾ നശിപ്പിക്കുകയും, ഷോപ്പിംഗ് നടത്തിയിരുന്നവരോട് മതവും ജാതിയും ചോദിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ഛത്തീസ്ഗഢിലെ ചില ഗ്രാമങ്ങളിൽ ക്രിസ്ത്യൻ പാസ്റ്റർമാരുടെയും മിഷണറിമാരുടെയും പ്രവേശനം നിരോധിക്കുന്ന സാഹചര്യം പോലും ഉണ്ടായതായും വേണുഗോപാൽ പറഞ്ഞു. മധ്യപ്രദേശിലെ ജബൽപൂരിൽ ഗോരഖ്പൂർ പ്രദേശത്ത് കേൾവി- കാഴ്ച വൈകല്യമുള്ള കുട്ടികൾ പങ്കെടുത്തിരുന്ന ക്രിസ്തുമസ് പ്രാർത്ഥനയ്ക്കും വിരുന്നിനും നേരെയും ആക്രമണം അഴിച്ചുവിട്ടു.
ഉത്തർപ്രദേശിലെ ഗാസിയാബാദിൽ, ക്രിസ്തുമസ് തലേന്ന് ഒരു പള്ളിയിലെ പ്രാർത്ഥനയോഗം അക്രമിസംഘം തടസ്സപ്പെടുത്തി. കേരളത്തിലും മതവൈരാഗ്യത്തിന്റെ വിഷം പടരുന്നതായി അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. പാലക്കാട്, 15 വയസിൽ താഴെയുള്ള കുട്ടികൾ പങ്കെടുത്ത ക്രിസ്തുമസ് കരോൾ ഘോഷയാത്ര ആക്രമിക്കപ്പെട്ടു.കുട്ടികളുടെ സംഗീതോപകരണങ്ങൾ നശിപ്പിക്കപ്പെട്ടു.കഴിഞ്ഞ വർഷങ്ങളിലെ പുതുവത്സരാഘോഷങ്ങൾ പോലും മോറൽ പൊലീസിംഗിന്റെയും അക്രമങ്ങളുടെയും വേദിയായി മാറിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
.jpg)


