കാസർകോട് ജില്ലയിലെ പുതിയ ബസ് റൂട്ടുകളും ഫെയർ സ്റ്റേജുകളും സംബന്ധിച്ച തീരുമാനം നടപ്പിലാക്കണം


കാസർകോട് : കാസർകോട് ജില്ലയിൽ പുതിയ ബസ് റൂട്ടുകളും ഫെയർ സ്റ്റേജുകളും സംബന്ധിച്ച് തീരുമാനം നടപ്പിലാക്കണമെന്ന് ഇ. ചന്ദ്രശേഖരൻ എം.എൽ.എ പറഞ്ഞു. ആർ.ടി.എ യോഗത്തിൽ 54 ബസ് പെർമിറ്റുകൾക്കുള്ള അപേക്ഷകളും ജില്ലയിലെ ഫെയർ സ്റ്റേജ് സംബന്ധിച്ച വിഷയങ്ങളും ചർച്ച ചെയ്തിരുന്നുവെന്നും ഇത് നടപ്പിലാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യമാണെന്നും എം.എൽ.എ ആർ.ടി.ഒയ്ക്ക് നിർദ്ദേശം നൽകി.
ഗതാഗത വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം എല്ലാ മണ്ഡലങ്ങളിലും എംഎൽഎമാരുടെ അധ്യക്ഷതയിൽ പ്രത്യേക യോഗങ്ങൾ ചേർന്നിരുന്നു. ഇത് പ്രകാരമാണ് വിവിധ പ്രദേശങ്ങളിൽ ആവശ്യമുള്ള ബസ് പെർമിറ്റുകൾക്ക് വേണ്ടി നിർദേശം നൽകിയത്. എന്നാൽ അത് ആർടി എയോഗം പരിഗണിച്ചിട്ടില്ലെന്നും എംഎൽഎ ചൂണ്ടിക്കാട്ടി. പടന്നക്കാട് ആയുർവേദ ആശുപത്രി കെട്ടിടം പ്രവർത്തന ക്ഷമമാക്കുന്നതുമായി ബന്ധപ്പെട്ട് ഉടൻ ഹോസ്പ്പിറ്റൽ മാനേജ്‌മെന്റ് കമ്മറ്റി വിളിച്ച് കിടത്തി ചികിത്സാ വിഭാഗം ആരംഭിക്കുമെന്ന് ഡി.എം.ഒ ആയുർവേദം അറിയിച്ചു. ആറ് മാസത്തിനകം പടന്നക്കാട് റെയിൽവേ മേൽപാലത്തിന് മുകളിൽ റീ ടാറിങ് പ്രവൃത്തി നടത്താൻ എൻ.എച്ച്.എ.ഐക്ക് നിർദ്ദേശം നൽകി. എൽ.പി.എസ്.ടി, യു.പി.എസ്.ടി, എൽ.ഡി.സി ലിസ്റ്റുകളുടെ കാലാവധി അവസാനിക്കാനിരിക്കെ നിയമനങ്ങള് നടക്കുന്നതിനാൽ ഒഴിവുള്ള തസ്തികകളിൽ നിയമനത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് എംഎൽഎ പറഞ്ഞു

പരപ്പ ആസ്പിരേഷണൽ ബ്ലോക്ക് പ്രോഗ്രാം വിഭാഗത്തിൽ ഭരണ മികവിനുള്ള 2024 ലെ പ്രധാനമന്ത്രിയുടെപുരസ്‌ക്കാരം നേടിയ പരപ്പ ബ്ലോക്ക് പഞ്ചായത്തിനെയും അതിന് നേതൃത്വം നൽകിയ ജില്ലാ കളക്ടർ കെ. ഇമ്പശേഖറിനെയും പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി ഉൾപ്പെടെയുള്ള ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ഇ. ചന്ദ്രശേഖരൻ എം.എൽ.എ അഭിനന്ദിച്ചു. 463ാം റാങ്കിലുണ്ടായിരുന്ന പരപ്പ ബ്ലോക്കിനെയാണ് കൂട്ടായ പ്രവർത്തനങ്ങളിലൂടെ മുൻപന്തിയിലെത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു.