കാപ്പ കേസ് ; അറസ്റ്റിലായ ബി.ജെ.പി കൗൺസിലറെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി
തിരുവനന്തപുരം : കാപ്പ കേസിൽ അറസ്റ്റിലായ തിരുവനന്തപുരം കോർപറേഷനിലെ വാഴോട്ടുകോണം വാർഡ് ബി.ജെ.പി കൗൺസിലർ ആർ. സുഗതനെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. ചൊവ്വാഴ്ച രാത്രി വട്ടിയൂർക്കാവ് പൊലീസ് വീടുവളഞ്ഞ് പിടികൂടിയ സുഗതനെ പൂജപ്പുര സെൻട്രൽ ജയിലിലാണ് പാർപ്പിച്ചിരുന്നത്. എന്നാൽ സുരക്ഷ കാരണങ്ങളും കാപ്പ കുറ്റങ്ങളിൽ ഏർപ്പെടുന്നവരെ മാറ്റിപ്പാർപ്പിക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് വ്യാഴാഴ്ച വിയ്യൂരിലേക്ക് മാറ്റിയത്.
പ്രതിയെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിലെ സി.ഐ ആകാശത്തേക്ക് വെടിവെച്ചതിൽ വീഴ്ചയില്ലെന്ന് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചു. വെടിവെച്ച സംഭവത്തെ കുറ്റപ്പെടുത്തിയ മന്ത്രി കെ. മുരളീധരനെ തള്ളുന്നതാണ് റിപ്പോർട്ട്. പൊലീസ് നടപടിയെ പൂർണമായി പിന്തുണക്കുകയും അഭിനന്ദിക്കുകയുമാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ചെയ്തത്. ആറ് വധശ്രമമടക്കം 11 കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ടെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.
അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് സംഘത്തെ കൈയേറ്റം ചെയ്തതിനു മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിനിടെ, സുഗതനെ കൗൺസിലിൽനിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫും യു.ഡി.എഫും രംഗത്തെത്തി. എൽ.ഡി.എഫ് തിരുവനന്തപുരം കോർപറേഷനിൽ സമരം തുടങ്ങി.
.jpg)

