ലൈസൻസ് പുതുക്കാൻ കൈക്കൂലി; കണ്ണൂർ തഹസിൽദാരെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു


നേരത്തെ സമാനമായ രീതിയിൽ കൈക്കൂലി കേസിൽ സുരേഷ് ചന്ദ്രബോസ് പിടിയിലാകുകയും സസ്പെൻഷൻ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.
കണ്ണൂർ/ കല്ല്യാശേരി : കൈക്കൂലി വാങ്ങിയ തഹസിൽദാരെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു. കണ്ണൂർ തഹസിൽദാർ സുരേഷ് ചന്ദ്രബോസ് എം ടി ആണ് അറസ്റ്റിലായത്. കണ്ണൂർ താലൂക്കിലെ ഒരു പടക്കകടയുടെ ലൈസൻസ് പുതുക്കുന്നതിനായി 3000 രൂപ കൈക്കൂലി വാങ്ങിയതിനാണ് ഇയാളെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്.
പടക്ക കടയുടെ ഉടമ ലൈസൻസ് പുതുക്കുന്നതിനായി സുരേഷ് ചന്ദ്രബോസിനെ സമീപിച്ചപ്പോൾ 3000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. എന്നാൽ കൈക്കൂലി നൽകി ലൈസൻസ് പുതുക്കേണ്ട എന്ന് മറുപടി നൽകിയ കടയുടമ വിവരം വിജിലൻസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് വിജിലൻസിന്റെ നിർദ്ദേശപ്രകാരം വീണ്ടും തഹസിൽദാരുമായി ബന്ധപ്പെടുകയും പണം നൽകാമെന്ന് അറിയിക്കുകയും ചെയ്തു.

അപ്പോൾ രാത്രി 8:30ന് ശേഷം കല്യാശ്ശേരിയിലെ വീട്ടിൽ പണം എത്തിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. തുടർന്ന് കടയുടമ കല്യാശ്ശേരിയിലെ വീട്ടിലെത്തി പണം കൈമാറി. പിന്നീട് രാത്രി 9 ഓടെയാണ് വിജിലൻസ് സംഘം സുരേഷ് ചന്ദ്രബോസിനെ വീട്ടിലെത്തി കടയുടമ കൈമാറിയ പണം കണ്ടെത്തുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തത്.
വിജിലൻസ് ഡിവൈ.എസ്.പി കെ.പി സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ സി. ഷാജു എസ്.ഐമാരായ എം.കെ ഗിരീഷ്, പി.പി വിജേഷ്, കെ. രാധാകൃഷ്ണൻ, എ.എസ്.ഐ സി.വി ജയശ്രീ, എ. ശ്രീജിത്ത്, എം. സജിത്ത്, ഗസറ്റഡ് ഓഫിസർമാരായ അനൂപ് പ്രസാദ്, കെ. സച്ചിൻ എന്നിവരുൾപ്പെട്ട സംഘമാണ് സുരേഷ് ചന്ദ്ര ബോസിന്റെ വീട് റെയ്ഡ് ചെയ്തത്.