കണ്ണൂരിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി കടന്നപ്പള്ളി രാമചന്ദ്രൻ തന്നെ കളത്തിലിറങ്ങും : സി.പി.എം പച്ചക്കൊടി കാട്ടി
യുഡിഎഫിന് മേധാവിത്വമുള്ള മണ്ഡലം കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പിലും നിലനിർത്താനായതിൽ കടന്നപ്പള്ളിയുടെ വ്യക്തിപരമായ സ്വാധീനം പ്രധാന ഘടകമായിട്ടുണ്ട്.
കണ്ണൂർ: കണ്ണൂർ നിയമസഭാ സീറ്റിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ തന്നെ എൽഡിഎഫ് സ്ഥാനാർത്ഥിയാകും.കണ്ണൂർ മണ്ഡലം ഏറ്റെടുത്തു പാർട്ടി സ്ഥാനാർത്ഥിയെ നിർത്തി വിജയിപ്പിക്കാൻ സിപിഎം ആലോചിച്ചെങ്കിലും കണ്ണൂർ കോർപറേഷനിലെ തിരിച്ചടിയെ തുടർന്ന് പിൻമാറുകയായിരുന്നു. യുഡിഎഫിന് മേധാവിത്വമുള്ള മണ്ഡലം കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പിലും നിലനിർത്താനായതിൽ കടന്നപ്പള്ളിയുടെ വ്യക്തിപരമായ സ്വാധീനം പ്രധാന ഘടകമായിട്ടുണ്ട്.
നിഷ്പക്ഷ വോട്ടുകൾ കടന്നപ്പള്ളി മാറിയാൽ നഷ്ടമാകുമെന്നും വിലയിരുത്തലുണ്ട്. ഇതുകൂടാതെയു ഡി എഫ് ക്യാംപിൽ കയറി വോട്ടു പിടിക്കാനുള്ള കഴിവും കടന്നപ്പള്ളിക്കുണ്ട്.രണ്ടാം പിണറായി സർക്കാരിനെതിരെയുള്ളഭരണവിരുദ്ധവികാരമുൾപ്പെടെയുള്ള പ്രതികൂല ഘടകങ്ങളെ കടന്നപ്പള്ളിയുടെ സ്വീകാര്യതകൊണ്ട് മറികടക്കാമെന്നാണ് കണക്കുകൂട്ടൽ. ഇതോടെ 26-ാം വയസ്സിൽ കാസർകോട് ലോക്‌സഭാ മണ്ഡലത്തിൽ ഇ കെ നായനാരെ വീഴ്ത്തിത്തുടങ്ങിയ കടന്നപ്പള്ളിയുടെ തിരഞ്ഞെടുപ്പങ്കം 82-ാം വയസ്സിലും തുടരാൻ വഴിയൊരുങ്ങുകയാണ്.മൂന്നാം പിണറായി സർക്കാർ അധികാരത്തിൽ വരുമെന്നും സ്ഥാനാർത്ഥിത്വം മുന്നണി തീരുമാനിക്കട്ടെ എന്നും കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. പിണറായി കേരളത്തിന്റെ രക്ഷകനാണെന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസ് എസിൽ പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കൂടിയായ രാമചന്ദ്രൻ കടന്നപ്പള്ളിയുടെ പേര് മാത്രമേ സ്ഥാനാർത്ഥിയായി ഉയർന്നുവന്നിട്ടുള്ളു. സംസ്ഥാന കമ്മിറ്റിയും അഖിലേന്ത്യാ കമ്മിറ്റിയുമൊക്കെ പാർട്ടിക്കുണ്ടെങ്കിലും തീരുമാനമെടുക്കുന്നതും നടപ്പാക്കുന്നതും കടന്നപ്പളളി രാമചന്ദ്രനെന്ന ഒറ്റ വ്യക്തിയിൽ കേന്ദ്രീകരിച്ചാണ്. കോൺഗ്രസിൽ കെ. സുധാകരൻ മത്സരിക്കാൻ സാധ്യത കുറഞ്ഞിരിക്കെ മുൻ മേയർ ടി. ഒ മോഹനൻ, അമ്യതാ രാമകൃഷ്ണൻ, മുഹമ്മദ് ഷമ്മാസ്, മാർട്ടിൻ ജോർജ് എന്നിവരുടെ പേരാണ് പരിഗണനയിലുള്ളത്.
.jpg)


