കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറി ഫ്രീസറുകൾ തകരാറിൽ : വാഹനാപകടത്തിൽ മരിച്ച രണ്ടു പേരുടെ മൃതദേഹങ്ങൾ സൂക്ഷിച്ചത് സ്ട്രക്ച്ചറുകളിൽ, മൃതദേഹത്തിൽ നിന്നും അസാധാരണ ഗന്ധം ഉയർന്നതായി നാട്ടുകാർ
കണ്ണൂർ: പരിയാരം ഗവ.മെഡിക്കൽ കോളേജിലെ മോർച്ചറി ഫ്രീസറുകൾ തകരാറിലായതിനാൽ വാഹനാപകടത്തിൽ മരിച്ച രണ്ടു പേരുടെ മൃതദേഹങ്ങൾ സൂക്ഷിച്ചത് സ്ട്രക്ച്ചറുകളിൽ. 12 ഫ്രീസറുകളിൽ 5 എണ്ണം മാത്രമാണ് പ്രവർത്തിക്കുന്നത്.
തിങ്കളാഴ്ച്ച രാത്രി ചെറുകുന്ന് പുന്നച്ചേരിയിൽ ഗ്യാസ് ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് 5 പേരാണ് മരിച്ചത്. പരിയാരം ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിൽ എത്തിച്ച മൃതദേഹങ്ങളിൽ 3 എണ്ണം സൂക്ഷിക്കാനുള്ള ഫ്രീസറുകൾ മാത്രമാണ് ഒഴിവുണ്ടായത്. 2 മൃതദേഹങ്ങൾ പുറത്ത് സ്ട്രക്ചറിൽ തന്നെ കിടത്തുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെ പൊലിസ് എത്തി ഇൻക്വസ്റ്റ് നടപടികൾ തുടങ്ങുമ്പോഴേക്കും ഒരു മൃതദേഹത്തിൽ നിന്നും അസാധാരണ ഗന്ധം ഉയർന്നതായി നാട്ടുകാർ പറഞ്ഞു. മെഡിക്കൽ കോളേജിലെ മോർച്ചറിയിൽ ആകെയുള്ള 12 ഫ്രീസറുകളിൽ 5 എണ്ണം മാത്രമാണ് പ്രവർത്തിക്കുന്നത്. ഇതിൽ രണ്ടെണ്ണത്തിൽ മൃതദേഹങ്ങൾ ഉണ്ടായിരുന്നു.

നേരത്തേ സൂക്ഷിച്ചിരുന്ന 3 അജ്ഞാത മൃതദേഹങ്ങൾ സംസ്കരിച്ചതിനാലാണ് അവ ഉപയോഗിക്കാനായത്. ഫ്രീസറുകൾ തകരാറിലായതിനാൽ പലപ്പോഴും മൃതദേഹങ്ങൾ കണ്ണൂർ ഗവ. ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് കൊണ്ടു പോയി, തിരികെ കൊണ്ടുവന്ന് പോസ്റ്റ്മോർട്ടം നടപടി പൂർത്തിയാക്കുകയാണ് ചെയ്യുന്നത്.
കണ്ണൂർ-കാസർഗോഡ് ജില്ലകളിൽ നിന്നുള്ള എം.എൽ.സി കേസുകൾ ഭൂരിഭാഗവും എത്തുന്നത് പരിയാരത്ത് ആയതിനാൽ മോർച്ചറി ഫ്രീസറുകളുടെ എണ്ണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. വാഹനാപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾ അവർക്കു നേരിട്ട ബുദ്ധിമുട്ട് പയ്യന്നൂർ എം.എൽ.എ ടി.ഐ മധുസൂതനൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.
നിലവിലുള്ള ഫ്രീസറുകൾ റിപ്പയർ ചെയ്യുന്നതിനും പുതിയതായി അനുവദിച്ച 6 ഫ്രീസറുകൾ സ്ഥാപിക്കുന്നതിനും ബന്ധപ്പെട്ടവർ അടിയന്തിരമായി ഇടപെടമെന്നും അവഗണന തുടർന്നാൽ ശക്തയായ സമരപരിപാടികളുമായി രംഗത്തു വരുമെന്നും മുസ് ലിം ലീഗ് തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി പി.വി അബ്ദുൽ ശുക്കൂർ പറഞ്ഞു.

.jpg)


