കണ്ണൂർ കണ്ണപുരത്തെ സ്ഫോടനം ; അനൂപ് മാലിക് കെ സുധാകരൻ്റെ സന്തത സഹചാരിയെന്ന് കെ കെ വിനോദ് കുമാർ
കണ്ണപുരം : കണ്ണപുരത്തെ സ്ഫോടനം, അനൂപ് മാലിക് കെ സുധാകരൻ്റെ സന്തത സഹചാരിയായ ആളായിരുന്നെന്നും, സിപിഎം ശക്തി കേന്ദ്രത്തിൽ തന്നെ സ്ഫോടക വസ്തുനിർമ്മാണത്തിനു മുതിർന്നത് പാർട്ടി സംരക്ഷണം നൽകുന്നതുകൊണ്ടു തന്നെ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ കെ വിനോദ് കുമാർ ആരോപിച്ചു.
2016 ൽ പൊടിക്കുണ്ടിൽ ഇയാൾ പ്രതിയായ സമാനമായ കേസിൽ മാരകമായ സ്ഫോടകവസ്തു നിർമ്മാണത്തിനിടെ ജനവാസ മേഖലയിൽ 57 ഓളം വീടുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചതാണ്. ഇന്ന് ഈ സംഭവം നടന്നത് സിപിഎമ്മിന്റെ ശക്തി കേന്ദ്രത്തിലാണ്. അസമയത്ത് ഇത്രയും ആളുകൾ വന്നു പോകാൻ പറ്റുന്ന സ്ഥലത്തല്ല ഈ വീട് വാടകയ്ക്ക് എടുത്തിരിക്കുന്നത്. ഇവിടെ വരുന്നവരെ കുറിച്ച് അയൽവാസികൾക്ക് യാതൊരു അറിവും ഇല്ല. പാതിരാത്രിയൊക്കെ വന്ന് പുലർച്ചയാണ് അവരൊക്കെ തിരിച്ചു പോകാറുള്ളത്.
ഇവിടെ നിർമ്മിക്കപ്പെടുന്ന ബോംബുകളും മാരകമായ സ്ഫോടക വസ്തുക്കളും ഒക്കെ എന്തിനുവേണ്ടി ഉപയോഗിക്കുന്നു എന്നതിനെപ്പറ്റി പോലീസ് അന്വേഷിക്കണം. ഇതിന് ഉത്തരവാദി എന്നു പറയുന്ന അനൂപ് മാലിക്ക് എവിടെയാണുള്ളത്? ഒരുകാലത്ത് കോൺഗ്രസ് പ്രവർത്തകനും കെ സുധാകരന്റെ എല്ലാമായിരുന്ന അനൂപ് സിപിഎമ്മിന്റെ ശക്തി കേന്ദ്രത്തിൽ വന്ന് ഇതുപോലുള്ള ആയുധ നിർമ്മാണം നടത്തിയാൽ സംരക്ഷണം കിട്ടുമെന്ന് വിചാരിക്കുന്നുണ്ടാവാം. പോലീസിലൂടെ സിപിഎം ശക്തി കേന്ദ്രത്തിൽ പാർട്ടിയുടെ സംരക്ഷണവും അദ്ദേഹം ഉറപ്പുവരുത്തിയിരിക്കാം.
ഈ സംഭവം മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഇതിൽ ഗൗരവതരമായ നടപടി ഉണ്ടാകണം ഇപ്പോഴത്തെ ലോക്കൽ പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലാത്ത സാഹചര്യത്തിൽ എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിപ്പിക്കണം അനൂപ് മാലിക് എന്നയാൾക്ക് പോലീസിലും രാഷ്ട്രീയത്തിലും ഉള്ള സ്വാധീനവും ബന്ധങ്ങളും വളരെ നിസ്സാരമായി കണക്കാക്കേണ്ടതില്ല.
ഇത്രയും ഗൗരവതരമായ ഒരു സംഭവം ഇവിടെ നടന്നുകൊണ്ടിരിക്കെ എന്തുകൊണ്ട് ഇത് പോലീസിന്റെ കണ്ണിൽ പെട്ടില്ല? പോലീസിന്റെ അറിവോടുകൂടിയും ഭരണകൂടത്തിന്റെ സംരക്ഷണത്തോടുകൂടിയും ആണ് ഈ ബോംബ് നിർമാണം ഇവിടെ നടന്നത് എന്നാണ് ബിജെപിക്ക് പറയാനുള്ളത്. ബിജെപി യുടെ കൊടിപറിക്കാൻ നടക്കുന്ന പോലീസ് കണ്ണപുരത്തെ ബോംബ് നിർമ്മാണം കണ്ടില്ലെന്നു നടിക്കുകയാണ് ഇത്തരം സംഭവങ്ങൾ നാളെ ആവർത്തിക്കാതിരിക്കാൻ അനൂപ് മാലിക്കിനെയും അയാൾക്ക് സഹായവും സംരക്ഷണവും ചെയ്തു കൊടുത്ത എല്ലാവരെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം.
ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും ശക്തമായ നടപടികൾ ഉണ്ടാകണം എന്നും ചുറ്റുവട്ടത്തുള്ള കേടുപാടുകൾ സംഭവിച്ച വീടുകൾക്കും കെട്ടിടങ്ങൾക്കും മറ്റും നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു ബിജെപി ജില്ലാ നേതാക്കളായ പി കെ ശ്രീകുമാർ, എ വി സനൽ കുമാർ, എം പ്രകാശൻ, വിജു ചെറുകുന്ന്, ബി എൻ റജീവ്, മനു കൃഷ്ണ തുടങ്ങിയവർ അദ്ദേഹത്തോടൊപ്പം സംഭവ സ്ഥലം സന്ദർശ്ശിച്ചു.
.jpg)

