കലൂരില്‍ യുവതികളെ ആക്രമിച്ച കേസ്:ഒന്നാം പ്രതി അക്ബര്‍ പോക്‌സോ കേസ് പ്രതി

case

അക്ബര്‍ അടക്കമുള്ള പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണ്. കേസുമായി ബന്ധപ്പെട്ട് ആല്‍വിന്‍, അരുണ്‍, സാബിത്ത് എന്നിവരെ ഇന്നലെ പിടികൂടിയിരുന്നു

കലൂരില്‍ യുവതികളെ ആക്രമിച്ച കേസിലെ മുഖ്യപ്രതി അക്ബര്‍ നഗരത്തിലെ സെക്സ് റാക്കറ്റിലെ മുഖ്യ കണ്ണി. കഴിഞ്ഞ ഡിസംബറില്‍ സെക്സ് റാക്കറ്റ് കേസില്‍ അക്ബര്‍ അറസ്റ്റിലായിരുന്നു. ഹോട്ടല്‍ നടത്തിപ്പിന്റെ മറവിലാണ് ഇയാള്‍ സെക്സ് റാക്കറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തല്‍. മാസങ്ങളായി ഇത് തുടരുകയാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഹൈലാന്‍ഡ് സ്യൂട്ട്സ് എന്ന ഹോട്ടലില്‍ പൊലീസ് റെയ്ഡ് നടത്തിയിട്ടുണ്ട്. ഇയാളുടെ മയക്കുമരുന്ന് ഇടപാടുകളിലും പരിശോധന വ്യാപിക്കും. അക്ബറിനെതിരെ മുന്‍പ് പോക്സോ കേസുമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഇയാള്‍ ലഹരിയിലാണ് യുവതിയെ ആക്രമിച്ചതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

അക്ബര്‍ അടക്കമുള്ള പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണ്. കേസുമായി ബന്ധപ്പെട്ട് ആല്‍വിന്‍, അരുണ്‍, സാബിത്ത് എന്നിവരെ ഇന്നലെ പിടികൂടിയിരുന്നു. പാലക്കാട്, മണ്ണാര്‍ക്കാട് സ്വദേശികളാണ് പിടിയിലായിരിക്കുന്നത്. അക്ബര്‍ നടത്തുന്ന ഹോട്ടലിലെ ജീവനക്കാരാണ് പിടിയിലായവര്‍. കേസില്‍ ആകെ 11 പ്രതികളാണുള്ളത്.

ഇന്നലെ പുലര്‍ച്ചെയായിരുന്നു പെണ്‍കുട്ടികള്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ പരിക്കേറ്റ ഒരു പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കമന്റടിച്ചത് ചോദ്യം ചെയ്തതിനാണ് പെണ്‍കുട്ടികള്‍ ഉള്‍പ്പെടുന്ന സംഘം ഇവരെ ആക്രമിച്ചത് എന്നാണ് പരാതി.

ക്രൂരമര്‍ദ്ദനമാണ് നേരിടേണ്ടി വന്നതെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞിരുന്നു. പിടിച്ച് വലിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. പരിക്കേറ്റ പെണ്‍കുട്ടിയെ റോഡിലൂടെ വലിച്ചിഴച്ചു. വസ്ത്രം വലിച്ചു കീറാനും ശ്രമമുണ്ടായി. ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചതോടെ കൈ പിടിച്ചുതിരിച്ച് ഫോണ്‍ പിടിച്ചുവാങ്ങി നിലത്തേക്ക് എറിഞ്ഞു പൊട്ടിച്ചുവെന്നും ഇവര്‍ പറയുന്നു.

Tags