സ്ത്രീകളെ അടിച്ചമർത്താനും ഒതുക്കാനുമുള്ള നീക്കങ്ങളും പുരുഷാധിപത്യ പ്രവണതകളും ഒരു പ്രത്യേക മതത്തിന്റെ മാത്രം കുത്തകയല്ലെന്ന് കെ സച്ചിദാനന്ദൻ
തൃശൂർ: സ്ത്രീകളെ അടിച്ചമർത്താനും ഒതുക്കാനുമുള്ള നീക്കങ്ങളും പുരുഷാധിപത്യ പ്രവണതകളും ഒരു പ്രത്യേക മതത്തിന്റെ മാത്രം കുത്തകയല്ലെന്നും, അത് എല്ലാ മതങ്ങളിലും രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും ഒളിഞ്ഞും തെളിഞ്ഞും നിലനിൽക്കുന്നുണ്ടെന്നും പ്രമുഖ എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി മുൻ അധ്യക്ഷനുമായ കെ. സച്ചിദാനന്ദൻ. സ്ത്രീകളുടെ പൊതുവേദി പ്രവേശനവുമായി ബന്ധപ്പെട്ട് കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ നടത്തിയ പരാമർശങ്ങളെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ചും അവർ പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നതിനെക്കുറിച്ചും വിലക്കുകൾ ഏർപ്പെടുത്തുന്ന മതനേതാക്കളുടെ നിലപാടുകൾ തികച്ചും തെറ്റാണെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഇത്തരം വിഷയങ്ങൾ മുൻനിർത്തി ഒരു പ്രത്യേക മതവിഭാഗത്തെ മാത്രം ഒറ്റപ്പെടുത്തി കുറ്റപ്പെടുത്താനോ വിമർശിക്കാനോ മറ്റാർക്കും ധാർമ്മികമായ അവകാശമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.സ്ത്രീവിമോചനം എന്നത് സ്ത്രീകൾ മാത്രം വിചാരിച്ചതുകൊണ്ട് മാത്രം നേടിയെടുക്കാവുന്ന ഒന്നല്ലെന്ന് സച്ചിദാനന്ദൻ ഓർമ്മിപ്പിച്ചു.
പുരുഷന്മാർ തങ്ങളുടെ കൈവശമുള്ള അധികാരത്തിലും അവകാശങ്ങളിലും വിട്ടുവീഴ്ച ചെയ്യാൻ സ്വയം സന്നദ്ധരാകുകയും, ആ അവകാശങ്ങൾ സ്ത്രീകൾക്ക് കൂടി തുല്യമായി വീതിച്ചു നൽകാൻ തയ്യാറാകുകയും ചെയ്താൽ മാത്രമേ സ്ത്രീവിമോചനം പൂർണ്ണമായ അർത്ഥത്തിൽ യാഥാർത്ഥ്യമാകൂ. പുരുഷസമൂഹം അതിന് സ്വയം തയ്യാറായില്ലെങ്കിൽ സ്ത്രീകൾ തങ്ങളുടെ അവകാശങ്ങൾ ശക്തമായ സമരങ്ങളിലൂടെ പോരാടി പിടിച്ചെടുക്കുക തന്നെ ചെയ്യുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഡൽഹി ജാമിഅ മില്ലിയയിലും ജന്തർ മന്ദറിലും നടന്ന ചരിത്രപരമായ ജനകീയ പ്രക്ഷോഭങ്ങളിൽ പെൺകുട്ടികൾ മുന്നിൽ നിന്ന് ധീരമായി പോരാടിയത് ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
.jpg)

