ആർത്തവ അവധി സ്വകാര്യത സൂക്ഷിക്കുവാൻ മാനദണ്ഡവും മെഡിക്കൽ സാക്ഷിപത്രവും നിർബന്ധമാക്കണം ; മുഖ്യമന്ത്രിയെ കത്ത് നൽകി മെഡിക്കൽ ഓഫീസർ ഡോ. കെ പ്രതിഭ
തിരുവനന്തപുരം : ആർത്തവ അവധി സ്വകാര്യത സൂക്ഷിക്കുവാൻ മാനദണ്ഡവും മെഡിക്കൽ സാക്ഷിപത്രവും നിർബന്ധമാക്കണമെന്ന് മുഖ്യമന്ത്രിയെ സമീപിച്ച് വനിതാ ഡോക്ടർ. സ്‌കൂൾ വിദ്യാർത്ഥിനികളുടെ ആർത്തവ അവധിയിൽ സ്വകാര്യത സൂക്ഷിക്കുവാൻ കർശന മാനദണ്ഡവും സർക്കാർ ആശുപത്രികളുടെ വർഷം തോറുമുള്ള സാക്ഷി പത്രവും അവധിയ്ക്ക് നിർബന്ധമാക്കണമെന്ന് ആവിശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ആരോഗ്യവകുപ്പിലെ മെഡിക്കൽ ഓഫീസറായ ഡോ. കെ. പ്രതിഭ കത്ത് നൽകി.
ആർത്തവ സമയത്ത് കടുത്ത മാനസിക - ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന സ്‌കൂൾ വിദ്യാർഥിനികൾക്ക് ഓരോ വർഷവും സർക്കാർ വനിതാ ഡോക്ടറുടെ സാക്ഷി പത്രത്തിന്റെ അടിസ്ഥാനത്തിൽ അവധി നൽകുകയും അവധി വിഷയത്തിൽ സ്‌കൂളിൽ നടപടി സ്വീകരിക്കേണ്ടത് വനിതാ അധ്യാപികയെന്ന് ഉറപ്പാക്കണം. ക്‌ളാസിലെ പ്രഥമ അധ്യാപകനും സ്‌കൂൾ പ്രിൻസിപ്പലോ പുരുഷനാണെങ്കിൽ ഓരോ ക്ലാസിലെയും സാങ്കേതികത്വം കണക്കിലെടുത്ത് സ്ഥാപനത്തിലെ ആർത്തവ അവധിയിൽ തീരുമാനമെടുക്കുവാൻ ഒരു വനിതാ അധ്യാപികയെ സ്‌കൂളിൽ നോഡൽ ഓഫീസറായി ചുമതലപ്പെടുത്തണം.
അവധി ദുരുപയോഗം ചെയ്യപ്പെടാതെ നോക്കേണ്ടത് പ്രധാന ഉത്തരവാദിത്വമാണ്. ആർത്തവ സമയത്ത് സ്‌കൂളിൽ എത്തി ശാരീരിക മാനസിക ബുദ്ധിമുട്ടില്ലാതെ പഠിക്കുവാൻ കഴിയുന്നവർക്ക് അവധിയുടെ ആവിശ്യം ഇല്ലാത്തതാണ്. ഇത്തരം സാഹചര്യത്ത് അവധി ആവശ്യമായി വരാത്ത പെൺകുട്ടികൾക്കും അവധി സ്വാതന്ത്ര്യം നൽകിയാൽ അവധി ദുരുപയോഗപ്പെടുകയും അതുമായി ബന്ധപ്പെട്ട് മറ്റ് പല പ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്യും. ആർത്തവ അവധി എടുക്കുന്ന കുട്ടികൾ പ്രസ്തുത സമയത്ത് രക്ഷകർത്താക്കളുടെ അല്ലെങ്കിൽ ഉത്തരവാദിത്വപ്പെട്ടവരുടെ സംരക്ഷണയിൽ ഉണ്ടെന്ന് സ്‌കൂൾ അധികൃതർ ഉറപ്പ് വരുത്തണമെന്നുള്ള ആവിശ്യവും ഡോ. പ്രതിഭ കത്തിലൂടെ ആവശ്യപ്പെട്ടു.
.jpg)

