'ഇത് എ.ഐ യുഗമല്ലേ, സത്യമേത് മിഥ്യയേത് എന്ന് എങ്ങനെ മനസ്സിലാക്കും' ; മാത്യു കുഴൽനാടന്റെ ആരോപണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി

krishnankutty

 തിരുവനന്തപുരം: വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിക്കെതിരെയും മുൻ ജലസേചന മന്ത്രി മാത്യു. ടി. തോമസിനെതിരെയും മുവാറ്റുപുഴ എം.എൽ.എ ഡോ. മാത്യു കുഴൽനാടൻ ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരണവുമായി മന്ത്രി കെ. കൃഷ്ണൻകുട്ടി. തോട്ടപ്പള്ളി സ്പിൽവേയുമായി ബന്ധപ്പെട്ട് ഞാൻ അത്തരത്തിൽ പറഞ്ഞിട്ടില്ല എന്നാണ് എന്റെ ഓർമയെന്ന് കെ. കൃഷ്‌ണൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ഇത് എ.ഐ യുഗമല്ലേ. സത്യമേത് മിഥ്യയേത് എന്ന് എങ്ങനെ മനസ്സിലാക്കും. ആരോപണത്തിനെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

'നിയമസഭയിൽ ഇതിനെകുറിച്ച് വിശദമായ ചർച്ച നടന്നിരുന്നു. അന്നൊന്നും പറയാത്ത കാര്യമാണ് മാത്യു കുഴൽനാടൻ ഇപ്പോൾ ഉന്നയിക്കുന്നത്. തീർച്ചയായും ഇത് തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള ആരോപണമാണ്. മാത്യു. ടി. തോമസ് നല്ലൊരു മനുഷ്യനാണ്. അയാൾ ജീവിതത്തിൽ അങ്ങനെ ചെയ്തിട്ടില്ല. ശബ്ദം എ.ഐ ആണോ എന്ന് പരിശോധിക്കട്ടെ. എന്നിട്ട് തുടർ നടപടികൾ സ്വീകരിക്കും' കെ. കൃഷ്ണൻകുട്ടി പറഞ്ഞു.

കേരളത്തെ തകർത്ത പ്രളയം കേരള സർക്കാറും വൈദ്യുതി മന്ത്രിയുമായ കെ. കൃഷ്ണൻകുട്ടിയും മുൻ ജലസേചന മന്ത്രിയായിരുന്ന മാത്യു. ടി. തോമസും കൂടെ കരിമണൽ ലോബിക്കായി ഉണ്ടാക്കിയതാണെന്നാണ് മുവാറ്റുപുഴ എം.എൽ. ഡോ. മാത്യു കുഴൽനാടന്റെ ആരോപണം. മന്ത്രി കൃഷ്ണൻകുട്ടിക്കൊപ്പം ഉണ്ടായിരുന്ന മുൻ ജനതാദൾ പ്രവർത്തകൻ പ്രഭാതിന്റെ സാന്നിധ്യത്തിലാണ് മാത്യു കുഴൽനാടൻ വാർത്ത സമ്മേളനം നടത്തിയത്. വാർത്ത സമ്മേളനത്തിൽ മന്ത്രിയുടേതെന്ന് സംശയിക്കുന്ന ശബ്ദരേഖ പുറത്തുവിട്ടാണ് എം.എൽ.എ ആരോപണം ഉന്നയിച്ചത്.

ആദ്യ പിണറായി മന്ത്രിസഭയിലെ ജലസേചന മന്ത്രിയായിരുന്ന മാത്യു. ടി. തോമസ് മേരിമാതാ കൺസ്ട്രക്ഷൻ എന്ന സ്വകാര്യ കമ്പനികൾക്ക് ലാഭം ഉണ്ടാക്കാൻ തോട്ടപ്പള്ളി സ്പിൽവേ തുറക്കുന്നത് ഒരു മാസം വൈകിപ്പിച്ചെന്നാണ് മാത്യു കുഴൽനാടന്റെ പ്രധാന ആരോപണം. സ്പിൽവേ തുറന്നാൽ കമീഷൻ ഇനത്തിൽ കിട്ടാനുള്ള കോടികൾ കിട്ടാതാകും. ഈയൊരു പിടിവാശി കൊണ്ടാണ് സ്പിൽവേ തുറക്കാതിരുന്നത്. കൂടാതെ കോണ്ടൂർ കനാൽ വഴി തമിഴ്നാട്ടിലേക്ക് വെള്ളം ഒഴുക്കി കൊണ്ടുപോകാൻ അവസരമുണ്ടായിട്ടും സർക്കാർ അതും ചെയ്തില്ലെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു. 

Tags