കെ.കെ. രമയെ അപമാനിക്കാന്‍ കിട്ടുന്ന ഒരവസരവും സി.പി.എം കളയില്ല : വി ഡി സതീശന്‍

google news
v d satheesan

കെ.കെ. രമയെ അപമാനിക്കാന്‍ കിട്ടുന്ന ഒരവസരവും സി.പി.എം കളയില്ല : വി ഡി സതീശന്‍

കൊച്ചി: കെ.കെ. രമയെ അപമാനിക്കാന്‍ കിട്ടുന്ന ഒരവസരവും സി.പി.എം കളയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. രമ വേദന സഹിക്കാനാകാതെ പോയി പ്ലാസ്റ്ററിട്ടതാണ്. പരിക്കൊന്നും പറ്റാതെ പ്ലാസ്റ്ററിട്ടു നല്‍കുന്ന സ്ഥലമാണ് തിരുവനന്തപുരത്തെ ജനറല്‍ ആശുപത്രിയെങ്കില്‍ അതിനുത്തരം ആരോഗ്യമന്ത്രിയാണ് പറയേണ്ടത്. വെറുതെ അവരെ അപമാനിക്കുകയാണ്. അവരെ അധിക്ഷേപിക്കാന്‍ കിട്ടുന്ന ഒരു അവസരവും സി.പി.എം. കളയില്ല. ഞങ്ങളവരെ ചേര്‍ത്തു നിര്‍ത്തും. അവര്‍ക്കു ചുറ്റും സംരക്ഷണ വലയം തീര്‍ത്ത് ഒരു സഹോദരിയെ പോലെ സംരക്ഷിക്കും. ഒരാളും അവരുടെ മീതെ കുതിര കയറാന്‍ വരണ്ട. എല്ലാ അര്‍ഥത്തിലും അവര്‍ക്ക് പൂര്‍ണമായ സംരക്ഷണം നല്‍കും. വിധവയായ ഒരു സ്ത്രീയെ ഇങ്ങനെ അപമാനിക്കുന്നത് കേരളം കണ്ടു കൊണ്ട് നില്‍ക്കുകയാണെന്ന് മറക്കേണ്ടെന്നും സതീശന്‍ പറഞ്ഞു.

ടി.പിചന്ദ്രശേഖരനെ 51 വെട്ട് വെട്ടി കൊന്നിട്ടും കലിയടങ്ങാതെ അവര്‍ വീണ്ടും രമയ്ക്കു നേരെ ആക്രോശവുമായി വരികയാണ്. രമയെ സഹോദരിയെ പോലെ സംരക്ഷിക്കുമെന്നും ഒരാളും അവരുടെ മീതെ കുതിര കയറാന്‍ വരേണ്ട എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രമയുടെ പരിക്കില്ലാത്ത കൈക്കാണ് പ്ലാസ്റ്റര്‍ ഇട്ടതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നേരത്തെ ആരോപിച്ചിരുന്നു. പൊട്ടിയ കൈ ആളുകളെ പ്രകോപിപ്പിക്കാന്‍ ഉപയോഗിക്കുന്ന സമീപനം ശരിയല്ലെന്നും കൈക്ക് പരിക്കുള്ളതും പരിക്കില്ലാത്തതും രാഷ്ട്രീയമായി മാറ്റാന്‍ പാടില്ലാത്തതാണെന്നുമായിരുന്നു എം.വി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടത്. സച്ചിന്‍ദേവ് എം.എല്‍.എയും കെ.കെ. രമയ്‌ക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം.

കൊച്ചി നഗരസഭയ്ക്ക് 100 കോടി പിഴ ചുമത്തിയ ട്രിബ്യൂണലിന്റെ വിധി സര്‍ക്കാരിനും നഗരസഭയ്ക്കുമേറ്റ തിരിച്ചടിയാണെന്നും സതീശന്‍ പറഞ്ഞു. സാധാരണക്കാരായ ജനങ്ങളില്‍ നിന്ന് ഈ പിഴ കൊടുക്കാന്‍ ഞങ്ങള്‍ സമ്മതിക്കില്ല. തീപ്പിടുത്തത്തിന് വഴിവെച്ച ഉത്തരവാദികളില്‍ നിന്ന് പിഴ ഈടാക്കണമെന്നും ജനങ്ങള്‍ കൊടുക്കുന്ന നികുതിപ്പണം കൊണ്ടല്ല പിഴയടക്കേണ്ടതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

Tags