ദുരൂഹ ഇടപാടുകാരനാണ് ജോണ്‍ മേനോന്‍ എന്ന് അനൗദ്യോഗിക വിവരം , സുകുമാരക്കുറുപ്പുമായി സാദൃശ്യം, ബ്രൂണെയിലുള്ളത് പൊലീസ് 42 വര്‍ഷമായി തെരയുന്ന സുകുമാരക്കുറുപ്പോ ?

sukumara kurup

മലേഷ്യയിലേക്ക് കുടിയേറിയ മലയാളി കുടുംബമെന്നാണ് പരിചയപ്പെട്ട ചിലരോട് ജോണ്‍ പറഞ്ഞിരുന്നത്.

42 വര്‍ഷമായി പൊലീസ് തെരയുന്ന കൊലക്കേസ് പ്രതി സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ള ജോണ്‍ മേനോനെക്കുറിച്ച് പൊലീസിന് നിരവധി അനൗദ്യോഗിക വിവരങ്ങള്‍ ലഭിച്ചു. മലേഷ്യയിലും ഇന്ത്യോനേഷ്യയിലുമുള്ള ഇന്ത്യക്കാരാണ് ചില ഉദ്യോഗസ്ഥര്‍ക്ക് വിവരം നല്‍കിയത്. ദുരൂഹ ഇടപാടുകാരനാണ് ജോണ്‍ മേനോനെന്നാണ് വിവരം. നിര്‍മ്മാണ സാധനങ്ങളുടെ കരാറില്‍ രണ്ടു വര്‍ഷം മുമ്പ് ക്രമക്കേട് നടത്തിയ സംഭവത്തില്‍ ജോണിന്റെ പാര്‍ട്ട്ണറായ പാകിസ്ഥാനിക്കെതിരെ കേസെടുത്തിരുന്നു. മലേഷ്യയിലേക്ക് കുടിയേറിയ മലയാളി കുടുംബമെന്നാണ് പരിചയപ്പെട്ട ചിലരോട് ജോണ്‍ പറഞ്ഞിരുന്നത്.


പൊലീസിന്റെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞ സുകുമാരക്കുറുപ്പ് വിദേശത്ത് ജീവിച്ചിരിപ്പുണ്ടെന്ന പ്രചാരണങ്ങള്‍ സ്ഥിരീകരിക്കാനുള്ള ശ്രമം ക്രൈംബ്രാഞ്ച് തുടരുകയാണ്. ഏഷ്യന്‍ രാജ്യമായ ബ്രൂണെയില്‍ സുകുമാരക്കുറുപ്പിന്റെ രൂപസാദൃശ്യമുള്ള വ്യക്തിയെ കണ്ടുവെന്ന പ്രചാരണങ്ങളില്‍ സ്ഥിരീകരണം വരുത്താനായി ഇന്റര്‍പോളിന്റെ സഹായം ക്രൈംബ്രാഞ്ച് തേടും. നിലവില്‍ പുറത്തുവരുന്ന വിവരങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ച് ക്രൈംബ്രാഞ്ച് ഐജി ശ്യാം സുന്ദര്‍ ഇന്റര്‍പോളിന് കത്ത് നല്‍കും. സുകുമാരക്കുറുപ്പിന്റെ രൂപസാദൃശ്യമുള്ള വ്യക്തിയുടെ ചിത്രം ഉള്‍പ്പെടെ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഈ വിവരങ്ങള്‍ പൂര്‍ണമായും പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ഇന്റര്‍പോളില്‍ നിന്നുള്ള വിവരങ്ങള്‍ കൂടി ലഭിച്ച ശേഷം അടുത്ത ഘട്ടത്തിലേക്ക് കടക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം.

80 വയസ്സില്‍ അധികമുള്ള ഹൃദ്രോഗബാധിതനായ സുകുമാരക്കുറുപ്പ് ജീവിച്ചിരിക്കാന്‍ സാധ്യതയില്ലെന്ന നിമഗനത്തിലേക്ക് ക്രൈംബ്രാഞ്ച് എത്തിയിരുന്നു. ഇതിനിടെയാണ് സുകുമാരക്കുറുപ്പിന്റെ രൂപസാദൃശ്യമുള്ള വ്യക്തിയെ കണ്ടുവെന്ന പ്രചാരണങ്ങള്‍ സജീവമായത്. ജോണ്‍ മേനോന്‍ എന്ന പേരില്‍ സുകുമാരക്കുറുപ്പ് ബ്രൂണെയില്‍ താമസിക്കുന്നുണ്ടെന്നാണ് പുറത്തുവന്ന വിവരം.

Tags