അത് സുകുമാരക്കുറുപ്പ് അല്ല ...! പൊലീസ് ശേഖരിച്ച പാസ്‌പോർട്ട് തൃശൂർ സ്വദേശി ദാമോദര മേനോന്റേതെന്ന് സ്ഥിരീകരണം

It's not Sukumara Kurup...! The passport collected by the police is confirmed to belong to Thrissur native Damodara Menon.

പാലക്കാട്: 42 വർഷമായി പൊലീസ് തെരയുന്ന കൊലക്കേസ് പ്രതി സുകുമാരക്കുറുപ്പിന്റേതെന്ന് സംശയിച്ച് പൊലീസ് ശേഖരിച്ച പാസ്‌പോർട്ട് തൃശൂർ വടക്കാഞ്ചേരി കരുമത്ര സ്വദേശിയായ ദാമോദര മേനോന്റേതാണെന്ന് സ്ഥിരീകരണം. ദാമോദര മേനോന്റെ സഹോദരൻ കരുണാകരനാണ് ഇക്കാര്യം വ്യക്തമാക്കിയത്.  40 വർഷങ്ങൾക്ക് മുമ്പാണ് ദാമോദര മേനോൻ മലേഷ്യയിലേക്ക് പോയത്. പാലക്കാട് സ്വദേശിനിയെ അദ്ദേഹം അവിടെവെച്ച് വിവാഹം കഴിച്ചു. ഇവർക്ക് രണ്ട് മക്കളുണ്ട്. നിലവിൽ ഒരു അപകടത്തിൽപ്പെട്ട് ചികിത്സയിലാണ് അദ്ദേഹം. നാട്ടിലെ വീട്ടുകാരുമായി ഇദ്ദേഹം നിരന്തരം ബന്ധപ്പെടാറുണ്ടെന്നും ഒരു മാസം മുമ്പും വീട്ടിലേക്ക് വിളിച്ചിരുന്നതായി സഹോദരൻ പറഞ്ഞു.

സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ള ജോൺ മേനോനെക്കുറിച്ച് പൊലീസിന് നിരവധി അനൗദ്യോഗിക വിവരങ്ങൾ ലഭിച്ചിരുന്നു. മലേഷ്യയിലും ഇന്ത്യോനേഷ്യയിലുമുള്ള ഇന്ത്യക്കാരാണ് ചില ഉദ്യോഗസ്ഥർക്ക് വിവരം നൽകിയത്. ദുരൂഹ ഇടപാടുകാരനാണ് ജോൺ മേനോനെന്നാണ് വിവരം. നിർമ്മാണ സാധനങ്ങളുടെ കരാറിൽ രണ്ടു വർഷം മുമ്പ് ക്രമക്കേട് നടത്തിയ സംഭവത്തിൽ ജോണിൻ്റെ പാർട്ട്ണറായ പാകിസ്ഥാനിക്കെതിരെ കേസെടുത്തിരുന്നു. മലേഷ്യയിലേക്ക് കുടിയേറിയ മലയാളി കുടുംബമെന്നാണ് പരിചയപ്പെട്ട ചിലരോട് ജോൺ പറഞ്ഞിരുന്നത്.

Tags