സംഘികളുടെ കാര്യം ഓര്‍ത്താല്‍ കഷ്ടമാണ്, അവരെ പരിഗണന അര്‍ഹിക്കുന്ന പ്രത്യേക വിഭാഗമായി കാണാന്‍ വല്ല മാര്‍ഗവുമുണ്ടോ ? പരിഹാസവുമായി പി കെ ഫിറോസ്

google news
‘കൂടെ നിന്നവര്‍ക്ക് നന്ദി’; തോല്‍വി അംഗീകരിച്ച് പി കെ ഫിറോസ്

സോഷ്യല്‍മീഡിയയിലെ സംഘപരിവാര്‍ അനുഭാവികളെ പരിഹസിച്ച് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. സംഘികളുടെ കാര്യം ഓര്‍ത്താല്‍ കഷ്ടമാണെന്നും അവരെ പരിഗണന അര്‍ഹിക്കുന്ന പ്രത്യേക വിഭാഗമായി കാണാന്‍ വല്ല മാര്‍ഗവുമുണ്ടോയെന്നും ഫിറോസ് പരിഹാസത്തോട് ചോദിച്ചു. 

പികെ ഫിറോസ് പറഞ്ഞത്: ''സത്യത്തില്‍ ഈ സംഘികളുടെ കാര്യം ഓര്‍ത്താല്‍ കഷ്ടമാണ്. നോട്ട് നിരോധിച്ചാല്‍ അത് ഏതോ കാക്കാമാരുടെ കള്ളപ്പണം തടയാനാണെന്ന് പറഞ്ഞാല്‍ അതും വിശ്വസിച്ച് മാസങ്ങളോളം ബാങ്കിന് മുന്നില്‍ ക്യൂ നില്‍ക്കണം. പോരാത്തതിന് ന്യായീകരിക്കുകയും വേണം. 2000 രൂപയുടെ നോട്ടില്‍ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞാല്‍ കണ്ണും പൂട്ടി വിശ്വസിക്കണം. കൊടുങ്ങല്ലൂരിലെ സ്വന്തം നേതാവ് കള്ള നോട്ട് കേസില്‍ പിടിക്കപ്പെട്ടാല്‍ (അതും ഒന്നല്ല രണ്ട് പ്രാവശ്യം) പാക്കിസ്ഥാനിലെ കള്ളനോട്ടടി കച്ചവടം പൂട്ടിക്കാന്‍ നമ്മളിട്ട പദ്ധതിയാണെന്ന് പറയണം.''
''പെട്രോളിനും ഡീസലിനും ഗ്യാസിനും വില കുത്തനെ കൂടുമ്പോഴും പ്രത്യേക ഡിസ്‌കൗണ്ട് ഒന്നും കിട്ടുന്നില്ലെങ്കിലും അതിനെയും ന്യായീകരിക്കണം. അദ്വാനി മാത്രമല്ല അദാനിയും വേണ്ടപ്പെട്ട ആളാണെന്ന് വിശ്വസിക്കണം. താന്‍ ദുരിതത്തിലാണെങ്കിലും അയാള്‍ തടിച്ച് കൊഴുക്കുമ്പോള്‍ സന്തോഷിക്കണം. മുസ്ലിം വിരുദ്ധത ഉണ്ടെങ്കില്‍ ഏത് തല്ലിപ്പൊളി സിനിമയും പോയി കാണണം. 32000 പെണ്‍കുട്ടികള്‍ ഒക്കെ മതം മാറി സിറിയയിലേക്ക് പോയി എന്നത് കണ്ണടച്ച് വിശ്വസിക്കണം. മറ്റുള്ളവരൊക്കെ എല്ലാ വിഭാഗത്തിലുള്ളവരുമായി സൗഹൃദം സ്ഥാപിക്കുമ്പോള്‍ ഇവരിങ്ങനെ ടെന്‍ഷനടിച്ച് മസിലും പിടിച്ച് നടക്കണം.''

''മര്യാദക്ക് ഒരു ഹോട്ടലില്‍ കയറി ഭക്ഷണം കഴിക്കാന്‍ വിചാരിച്ച് ഒരു ബിരിയാണി ഒക്കെ ഓര്‍ഡര്‍ ചെയ്ത് ഭക്ഷണം മുന്നിലെത്തുമ്പോഴായിരിക്കും തുപ്പല്‍ ജിഹാദ് ഓര്‍മ്മ വരിക. അതോടെ അതും സ്വാഹ. അനില്‍ ആന്റണി, ടോം വടക്കന്‍, അബ്ദുള്ളക്കുട്ടി തുടങ്ങിയവരൊക്കെ പാര്‍ട്ടി മാറി കൂടെ കൂടിയാല്‍ അംഗീകരിക്കണം. അവരൊക്കെ പറയുന്നത് സഹിക്കണം. ആ രാജ സിംഹത്തെ ഒക്കെ സഹിക്കുന്നത് ആലോചിക്കാന്‍ പോലും വയ്യ. 15 ലക്ഷം അക്കൗണ്ടിലിടുമെന്ന് മോദി പറഞ്ഞാല്‍ പറഞ്ഞതാണെന്ന് ആദ്യം പറയണം. പിന്നെ മോദി അങ്ങിനെ പറഞ്ഞിട്ടേ ഇല്ല എന്നും പറയണം. സ്‌കൂള്‍ വിദ്യാഭ്യാസം മാത്രമേ തനിക്കുള്ളൂ എന്ന് മോദി ആദ്യം പറഞ്ഞാല്‍ അപ്പോള്‍ കയ്യടിക്കണം. പിന്നെ തനിക്ക് പി.ജിയുണ്ടെന്നും വെറും പിജിയല്ലെന്നും അത് എന്റയര്‍ പൊളിറ്റിക്‌സിലാണെന്നും പറഞ്ഞാല്‍ അപ്പോഴും കയ്യടിക്കണം. ഇങ്ങിനെ എന്തെല്ലാം കഷ്ടപ്പാടുകളാണ്. ഇവരെ പരിഗണന അര്‍ഹിക്കുന്ന പ്രത്യേക വിഭാഗമായി കാണാന്‍ വല്ല മാര്‍ഗവുമുണ്ടോ?.''

Tags