ഓക്‌സിജന്‍ കിട്ടാതെ രോഗി മരിച്ചെന്ന് ആരോപണം ; ഓക്‌സിജന്‍ സൗകര്യമുള്ള ആംബുലന്‍സ് ആശുപത്രി വിട്ടുകൊടുത്തില്ലെന്ന് ബന്ധുക്കള്‍

google news
ambulance1

തൃശൂര്‍ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ ആയിരുന്ന രോഗിക്ക് ഓക്‌സിജന്‍ സൗകര്യമുള്ള ആംബുലന്‍സ് വിട്ട് നല്‍കിയില്ലെന്ന് പരാതി. വിദഗ്ധ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ മലങ്കര സ്വദേശി സുധീഷിന് ആംബുലന്‍സിനുള്ളില്‍ വച്ച് ജീവന്‍ നഷ്ടമായി. ആശുപത്രിയില്‍ ഓക്‌സിജന്‍ സൗകര്യമുള്ള രണ്ട് ആംബുലന്‍സ് ഉണ്ടായിരുന്നിട്ടും, സൗകര്യങ്ങളില്ലാത്ത ആംബുലന്‍സില്‍ കയറ്റി വിട്ടത് ഡോക്ടര്‍മാരുടെ അലംഭാവമെന്നാണ് കുടുംബത്തിന്റെ ആരോപണം.
ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിക്കാണ് കാണിപ്പയ്യൂര്‍ വീട്ടില്‍ സുധീഷിനെ നെഞ്ച് വേദനയെ തുടര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. ഹൃദയാഘാതം ആണെന്ന് സ്ഥിരീകരിച്ചതോടെ അത്യാഹിത വിഭാഗത്തിലെ ഡ്യുട്ടി ഡോക്ടര്‍ അടിയന്തിര ശുശ്രൂഷകള്‍ നല്‍കി. വിദഗ്ധ ചികിത്സക്ക് മറ്റൊരു ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. തുടര്‍ന്ന് മറ്റൊരു രോഗിയുമായി ആശുപത്രിയില്‍ എത്തിയ ആംബുലന്‍സില്‍ കയറ്റി വിടുകയായിരുന്നു.
കുന്നംകുളം താലൂക് ആശുപത്രിയില്‍ ഓക്‌സിജന്‍ സൗകര്യമുള്ള രണ്ട് ആംബുലന്‍സാണ് ഉള്ളത്. ഡ്രൈവ!ര്‍മാരും ആശുപത്രിയില്‍ ഉണ്ടായിരുന്നു. പക്ഷെ ഇവരെ അറിയിക്കാതെ പുറത്ത് നിന്നുള്ള ആംബുലന്‍സില്‍ രോഗിയെ അയച്ച ഡോക്ടര്‍ക്കെതിരെ നടപടി വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. സംഭവത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കുന്നംകുളം നഗരസഭ ചെയര്‍മാന്‍ സൂപ്രണ്ടിന് കത്തയിച്ചിരുന്നു. ഡ്യൂട്ടി ഡോക്ടറോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നായിരുന്നു മറുപടി. വിഷയത്തില്‍ പ്രതികരിക്കാന്‍ സൂപ്രണ്ട് തയ്യാറായിട്ടില്ല.

Tags