'വാത്സല്യത്തോടെ ചെവിക്ക് പിടിച്ച് ഇങ്ങനെ പറയൂ എന്ന് പറയുന്നതൊക്കെ ഇനി ബാലാവകാശ ലംഘനമാണോ?, ഇതെന്ത് നാട്'

mala

സ്നേഹത്തോടെയും കരുതലോടെയും ചെയ്യുന്ന അധ്യാപനവും, അപമാനവും പീഡനവും തമ്മില്‍ വ്യത്യാസം തിരിച്ചറിയാനുള്ള വിവേകമില്ലേയെന്നും മാലാ പാര്‍വതി ചോദിച്ചു.

പൊതുവേദിയില്‍ കെ ടി ജലീല്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചുവെന്ന ആരോപണത്തില്‍ പ്രതികരണവുമായി നടി മാലാ പാര്‍വതി. കുട്ടി അക്ഷരം തെറ്റിച്ചാല്‍ തിരുത്തിക്കൊടുക്കുന്നതും സ്ഫുടമായി ഉച്ചരിക്കാന്‍ പഠിപ്പിക്കുന്നതും വാത്സല്യത്തോടെ ചെവിക്ക് ഒന്ന് പിടിച്ച് 'ഇങ്ങനെ പറയൂ' എന്ന് പറയുന്നതുമൊക്കെ ഇനി ബാലാവകാശ ലംഘനമാണോയെന്ന് മാലാ പാര്‍വതി ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മാലാ പാര്‍വതിയുടെ പ്രതികരണം.

കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. അതില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍ സ്നേഹത്തോടെയും കരുതലോടെയും ചെയ്യുന്ന അധ്യാപനവും, അപമാനവും പീഡനവും തമ്മില്‍ വ്യത്യാസം തിരിച്ചറിയാനുള്ള വിവേകമില്ലേയെന്നും മാലാ പാര്‍വതി ചോദിച്ചു. 'ദൈവമേ ഇതെന്ത് നാട്, ഇത് ഏത് നാട്' എന്ന് ചോദിച്ചുകൊണ്ടാണ് മാലാ പാര്‍വതി പോസ്റ്റ് അവസാനിപ്പിക്കുന്നത്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

അല്ല... എന്താണ് കഥ?

കുട്ടി അക്ഷരം തെറ്റിച്ചാല്‍ തിരുത്തിക്കൊടുക്കുന്നതും, സ്ഫുടമായി ഉച്ചരിക്കാന്‍ പഠിപ്പിക്കുന്നതും, വാത്സല്യത്തോടെ ചെവിക്ക് ഒന്ന് പിടിച്ച് 'ഇങ്ങനെ പറയൂ' എന്ന് പറയുന്നതുമൊക്കെ ഇനി ബാലാവകാശ ലംഘനമാണോ?. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. അതില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍ സ്നേഹത്തോടെയും കരുതലോടെയും ചെയ്യുന്ന അധ്യാപനവും, അപമാനവും പീഡനവും തമ്മില്‍ വ്യത്യാസം തിരിച്ചറിയാനുള്ള വിവേകമില്ലേ? ദൈവമേ... ഇതെന്ത് നാട്! ഇത് ഏത് നാട്

കഴിഞ്ഞ ദിവസം മണ്ണാര്‍ക്കാട് നഗരസഭ 19, 20, 22 വാര്‍ഡുകളുടെ വിജയോത്സവം ജലീല്‍ ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു സംഭവം നടന്നത്. ചടങ്ങില്‍ പങ്കെടുത്ത കുട്ടികളോട് അക്ഷരമറിയില്ലേ എന്ന് ജലീല്‍ ചോദിക്കുകയായിരുന്നു. പിന്നാലെ വിലാസം തെറ്റിച്ച് എഴുതിയെന്ന് പറഞ്ഞ് സ്റ്റേജിലേക്ക് വിളിച്ചുവരുത്തിയ ഒരു കുട്ടിയുടെ ചെവിയില്‍ ജലീല്‍ പിടിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചു. ഇതോടെയാണ് സംഭവം വിവാദമായത്. ജലീലിനെതിരെ നടപടി ആവശ്യപ്പെട്ട് എംഎസ്എഫ് രംഗത്തെത്തുകയായിരുന്നു. ഇതിന് പിന്നാലെ ബാലാവകാശ കമ്മീഷന്‍ ജലീലിനെതിരെ സ്വമേധയാ കേസെടുത്തിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.

സംഭവം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി ജലീല്‍ രംഗത്തെത്തിയിരുന്നു. കുട്ടികളെ കാണുമ്പോള്‍ പൊതുപ്രവര്‍ത്തകന്‍ എന്നതിനേക്കാള്‍ തന്നിലെ അധ്യാപകനാണ് ഉയര്‍ന്നുനില്‍ക്കാറുള്ളതെന്നും തമാശയിലൂടെ ദേഷ്യപ്പെട്ടും ചിരിച്ചും ചിരിപ്പിച്ചും കുട്ടികളെ അവരുടെ കഴിവുകള്‍ക്കൊപ്പം കുറവുകളും ചൂണ്ടിക്കാണിച്ച് കൊടുക്കാനാണ് ശ്രമിക്കുന്നതെന്നുമായിരുന്നു ജലീല്‍ പറഞ്ഞത്. വിദ്യാര്‍ത്ഥിയുടെ ചെവിയില്‍ പിടിച്ചതിലും ജലീല്‍ പ്രതികരിച്ചിരുന്നു. ചിരിച്ചുകൊണ്ട് ഒരു കുട്ടിയുടെ ചെവിയില്‍ പിടിച്ചു എന്നത് ശരിയാണെന്നും എന്നാല്‍ താന്‍ വിദ്യാര്‍ത്ഥിയുടെ ചെവിക്ക് നുള്ളുകയോ വേദനിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും ജലീല്‍ വ്യക്തമാക്കിയിരുന്നു.

Tags