മതത്തിന്റെ പേരുപറഞ്ഞ് മനുഷ്യരുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്ന സ്ഥാപനങ്ങള്‍ അടച്ച് പൂട്ടിയേ തീരൂ: ഷിംന അസീസ്

google news
shimna

ബാലരാമപുരത്തെ മതപഠന സ്ഥാപനമായ അല്‍ അമാന്‍ എഡ്യുക്കേഷന്‍ ട്രസ്റ്റില്‍ 17കാരി അസ്മിയയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കാര്യമായ ചര്‍ച്ചകളോ പ്രതിഷേധങ്ങളോ ഇല്ലാത്തതില്‍ പ്രതികരിച്ച് ഡോ. ഷിംന അസീസ്. ഇത്തരം പുഴുക്കുത്തുകളെ തുറന്നുകാട്ടാനും അവയെ എന്നെന്നേക്കുമായി അവസാനിപ്പിക്കുവാനും സമൂഹം ഒന്നാകെ മുന്നിട്ടിറങ്ങേണ്ടതിന്റെ ആവശ്യകതയെ കുറിച്ചാണ് ഷിംന അസീസ് തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

ഷിംന അസീസിന്റെ കുറിപ്പ് ഇങ്ങനെ:

ബീമാപള്ളി സ്വദേശിനിയായ അസ്മിയ മോള്‍ എന്ന പതിനേഴ് വയസ്സുകാരിയെ ബാലരാമപുരത്തെ മതപഠനശാലയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിട്ട് മൂന്ന് ദിവസം കഴിയുന്നു. ഒരു ബഹളവും ഹാഷ്ടാഗും അവള്‍ക്ക് വേണ്ടി സംസാരിച്ചു കണ്ടില്ല. പല വാര്‍ത്തകളും ഏതൊരു 'ആത്മഹത്യ'യും പോലെ ഏതോ ഒരു വാര്‍ത്ത എന്ന മട്ടിലൊരു തണുത്ത പ്രതികരണം മാത്രം എഴുതിയും പറഞ്ഞും വെച്ചു, ചിലയിടത്തൊരു ദുരുഹത കൂടി ചേര്‍ത്തു. തീര്‍ന്നു !


ഇവിടെ മരിച്ചിരിക്കുന്നത് ഒരു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ്. അവളെക്കൊണ്ട് ആ മതപഠനസ്ഥാപനത്തില്‍ തുടരാനാകില്ല, തന്നെ കൂട്ടിക്കൊണ്ട് പോകൂ എന്ന് വിളിച്ച് പറഞ്ഞ് ഒന്നര മണിക്കൂര്‍ കഴിഞ്ഞ് അവളുടെ ഉമ്മ ആ സ്ഥാപനത്തിലെത്തിയപ്പോള്‍ കണ്ടത് ആ കുട്ടിയുടെ മയ്യിത്താണ്. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന അനേകം യതീംഖാനകളും മറ്റ് മതസ്ഥാപനങ്ങളുമുണ്ട്. അനാഥര്‍ക്കും ജീവിതം വഴിമുട്ടി നില്‍ക്കുന്നവര്‍ക്കും നല്ല ജീവിതസാഹചര്യങ്ങളും ഉന്നതവിദ്യാഭ്യാസവും നല്‍കി ഐഎഎസ് ഉള്‍പ്പെടെ നേടിയെടുക്കാന്‍ പ്രാപ്തരാക്കി അവരെ സമൂഹത്തിന്റെ ഉന്നതിയിലെത്തിക്കാന്‍ കഴിഞ്ഞ സ്ഥാപങ്ങള്‍ ധാരാളമുണ്ട്. അതിനെല്ലാമിടയിലാണ് ഈ ശാരീരിക/മാനസിക/ലൈംഗിക പീഡനങ്ങളും തുടര്‍ചലനങ്ങളും മരണവുമല്ലാം സംഭവിക്കുന്നത്. ഒന്നല്ല, പല തവണയായിത്.

അതുകൊണ്ട് തന്നെ, ഇത്തരം പുഴുക്കുത്തുകളെ തുറന്നുകാട്ടാനും അവയെ എന്നെന്നേക്കുമായി അവസാനിപ്പിക്കുവാനും സമൂഹം ഒന്നാകെ മുന്നിട്ടിറങ്ങേണ്ടതുണ്ട്. അത് സംഭവിക്കാത്തിടത്തോളം നല്ല രീതിയില്‍ നടത്തപ്പെടുന്ന സ്ഥാപനങ്ങളും സംശയത്തിന്റെ മുനയില്‍ നില്‍ക്കേണ്ട ഗതികേടിലാവും. മതത്തിന്റെ പേരുപറഞ്ഞ് മനുഷ്യരുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്ന സ്ഥാപനങ്ങള്‍ അടച്ച് പൂട്ടിയേ തീരൂ. ദുരൂഹ സാഹചര്യത്തില്‍ ഇല്ലാതായ ആ കുഞ്ഞിനോട് നീതിപുലര്‍ത്താന്‍ പഴുതുകളില്ലാത്ത അന്വേഷണം നടത്തേണ്ടതുണ്ട്. ഇനിയൊരിക്കല്‍ കൂടി ഇതാവര്‍ത്തിക്കാതെ വരണം. മതസാംസ്‌കാരിക നേതാക്കള്‍ സൗകര്യപൂര്‍വ്വമുള്ള ഇപ്പോഴത്തെ മൗനം വെടിഞ്ഞ് മുന്നോട്ട് വരണം. കുറ്റവാളികള്‍ കൃത്യമായി ശിക്ഷിക്കപ്പെടണം. ആ കുടുംബത്തിന് നീതി കിട്ടണം.

Tags