ചേവായൂരിൽ കാർ കത്തി വ്യാപാരി മരിച്ച സംഭവം; ദുരൂഹത വർധിപ്പിച്ച് നിർണ്ണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്
കോഴിക്കോട്: ചേവായൂർ മഠത്തിൽമുക്കിൽ കാർ കത്തിയമർന്ന് വ്യാപാരി മരിച്ച സംഭവത്തിൽ ദുരൂഹത വർധിപ്പിച്ച് നിർണ്ണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്. റോഡിലെ ഇറക്കമിറങ്ങി വളരെ കുറഞ്ഞ വേഗതയിൽ മുന്നോട്ട് നീങ്ങുന്ന കാർ പെട്ടെന്ന് വലിയ തീഗോളമായി പൊട്ടിത്തെറിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സമീപത്തെ ഒരു ഫാക്ടറിയിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത്. ചേവായൂർ സ്വദേശിയും വാഹന-റിയൽ എസ്റ്റേറ്റ് ഇടനിലക്കാരനുമായ സിപി സുധാകരൻ (58) ആണ് ഇന്ന് പുലർച്ചെയുണ്ടായ അപകടത്തിൽ കാറിനുള്ളിൽ വെന്തുമരിച്ചത്. പുതിയ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഇതൊരു സാധാരണ വാഹനാപകടമല്ലെന്ന നിഗമനത്തിലേക്ക് അന്വേഷണസംഘം എത്തിച്ചേർന്നിരിക്കുകയാണ്.
റോഡരികിലെ മതിലിൽ ഇടിച്ചതിന്റെ ആഘാതത്തിലാണ് കാറിന് തീപിടിച്ചതെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ, സംഭവസ്ഥലത്തിന് തൊട്ടടുത്തുനിന്ന് അഞ്ച് ലിറ്ററിന്റെ പെട്രോൾ കന്നാസ് കണ്ടെത്തിയതോടെയാണ് സംഭവത്തിൽ ആസൂത്രിത സ്വഭാവമുണ്ടെന്ന സംശയം ഉയർന്നത്. ഇപ്പോൾ പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ കാർ മതിലിൽ ഇടിക്കുന്നതിന് മുൻപ് തന്നെ ഉള്ളിൽനിന്ന് വൻതോതിൽ തീ ആളിപ്പടരുന്നതായി വ്യക്തമാണ്. ഇതോടെ വാഹനാപകടം എന്ന സാധ്യത പൂർണ്ണമായും തള്ളിയ പോലീസ്, സംഭവം കൊലപാതകമാണോ അതോ ആത്മഹത്യയാണോ എന്ന ദിശയിലാണ് ഇപ്പോൾ അന്വേഷണം നടത്തുന്നത്.
.jpg)

