'തന്റെ കാര്‍ സുഹൃത്ത് ഓടിച്ച് അപകടമുണ്ടാക്കിയാല്‍ തന്നെയും പ്രതി ചേര്‍ക്കും'; വീണ്ടും വീഡിയോയുമായി മുഹമ്മദ് ഷുഹൈബ്

ms
ms

ചോദ്യ പേപ്പര്‍ ചോര്‍ച്ച കേസിലെ ന്യായീകരണങ്ങളാണ് പുതിയ വീഡിയോയിലുള്ളത്.

വീണ്ടും യൂട്യൂബ് വീഡിയോയുമായി ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന കേസിലെ  മുഖ്യപ്രതിയായ എം എസ് സൊല്യൂഷന്‍സ് സിഇഒ
മുഹമ്മദ് ഷുഹൈബ്. ചോദ്യ പേപ്പര്‍ ചോര്‍ച്ച കേസിലെ ന്യായീകരണങ്ങളാണ് പുതിയ വീഡിയോയിലുള്ളത്. മറ്റുള്ളവര്‍ ചെയ്ത തെറ്റിനാണ് തന്നെ പ്രതി ചേര്‍ത്തത്. തന്റെ കാര്‍ സുഹൃത്ത് ഓടിച്ച് അപകടമുണ്ടാക്കിയാല്‍ തന്നെയും പ്രതി ചേര്‍ക്കും. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ തന്നെ പ്രതി ചേര്‍ത്തതും അങ്ങനെ കണ്ടാല്‍ മതി. യൂട്യൂബ് ചാനലിലൂടെയാണ് പ്രതികരണം. മൂന്ന് മാസത്തിന് ശേഷമാണ് ഷുഹൈബ് വീണ്ടും വീഡിയോ ചെയ്യുന്നത്. ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ ജാമ്യം കിട്ടിയതിനു പിറകെയാണ് പുതിയ വീഡിയോ ചെയ്തിട്ടുള്ളത്. 

വിദ്യാര്‍ത്ഥികള്‍ക്ക് ഒപ്പമാണ് എന്നും നിന്നിട്ടുള്ളത്. കുട്ടികളെ പോലെ അധ്യാപകര്‍ക്കും മൂല്യനിര്‍ണയം വേണമെന്ന് ആവശ്യപ്പെട്ടു മന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇത് ചില അധ്യാപകര്‍ക്ക് തന്നോട് ശത്രുത ഉണ്ടാക്കിയെന്നാണ് ഷുഹൈബ് പറയുന്നു. ലഹരി മാഫിയക്ക് ചില സ്‌കൂളുകളുമായും ട്യൂഷന്‍ സെന്ററുകളുമായും അടുപ്പമുണ്ടെന്ന് പറഞ്ഞതും ശത്രുത വര്‍ദ്ധിപ്പിച്ചുവെന്ന് ഷുഹൈബ് വീഡിയോയില്‍ പറയുന്നു. എംഎസ് സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിന് ചോദ്യപ്പേപ്പര്‍ ചോര്‍ത്തി നല്‍കിയത് മലപ്പുറം മേല്‍മുറിയിലെ അണ്‍ എയ്ഡഡ് സ്‌കൂളിലെ പ്യൂണ്‍ അബ്ദുല്‍ നാസറാണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. എം എസ് സൊല്യൂഷന്‍സ് അധ്യാപകന്‍ ഫഹദിന് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയത് ഇയാളാണെന്നായിരുന്നുൂ കണ്ടെത്തല്‍. അബ്ദുള്‍ നാസര്‍ ജോലി ചെയ്യുന്ന സ്‌കൂളിലാണ് മുന്‍പ് ഫഹദ് ജോലി ചെയ്തിരുന്നത്. ഈ ബന്ധം മുന്‍നിര്‍ത്തിയാണ് ചോദ്യപ്പേപ്പര്‍ ചോര്‍ത്തിയതെന്നാണ് വിവരം. 

മേല്‍മുറി മഅ്ദിന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്യൂണാണ് പിടിയിലായ അബ്ദുല്‍ നാസര്‍. മലപ്പുറം ജില്ലയിലെ രാമപുരം സ്വദേശിയാണ് ഇയാള്‍. ചോദ്യപ്പേപ്പര്‍ ചോര്‍ച്ച സംബന്ധിച്ച ഫഹദിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് അബ്ദുല്‍ നാസറിനെ കുറിച്ചുള്ള വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്. നാല് സയന്‍സ് വിഷയത്തിലെ ചോദ്യപ്പേപ്പറാണ് ഇയാള്‍ ഫഹദിന് അയച്ചുകൊടുത്തത്. ഫോണില്‍ ചോദ്യപ്പേപ്പറിന്റെ ചിത്രമെടുത്ത് അയച്ച് കൊടുക്കുകയായിരുന്നു. ചോദ്യം ചോര്‍ത്തിയത് അബ്ദുള്‍ നാസര്‍ സമ്മതിച്ചുവെന്നും ഗൂഢാലോചന തെളിഞ്ഞെന്നും ക്രൈം ബ്രാഞ്ച് വ്യക്തമാക്കിയിരുന്നു. 

Tags