ഐ ബി ഉദ്യോഗസ്ഥ മേഘയുടെ മരണം : കുടുംബത്തിന്റെ ആരോപണം പരിശോധിക്കുമെന്ന് സുരേഷ് ഗോപി


കോട്ടയം : ഇൻറലിജൻറ്സ് ബ്യൂറോ ഉദ്യോഗസ്ഥയെ റെയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ മേഘയുടെ വീട് സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മേഘയുടെ മരണവുമായി ബന്ധപ്പെട്ടു കുടുംബം ഉന്നയിക്കുന്ന ആരോപണങ്ങൾ പരിശോധിക്കുമെന്നു മന്ത്രി ഉറപ്പു നൽകി.
അന്വേഷണം ത്വരിതപ്പെടുത്താൻ ശ്രമിക്കുമെന്നും അതിൽ വിട്ടുവീഴ്ചകൾ ഉണ്ടാകില്ലെന്നും അന്വേഷണത്തിന് ആവശ്യമായ നടപടി കൈക്കൊള്ളുന്നതിനു മുൻകയ്യെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
മേഘയുടെ മരണത്തിൽ സഹപ്രവർത്തകന് പങ്കുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എഫ്.ആർ.ആർ.ഒയുമായ മലപ്പുറം സ്വദേശി സുകാന്ത് സുരേഷിന് പങ്കുണ്ടെന്ന് പിതാവ് മധുസൂദനൻ പറഞ്ഞിരുന്നു. മകളുടെ ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങൾ പരിശോധിച്ചതിൽനിന്ന് സുകാന്ത് മേഘയെ സാമ്പത്തികമായി ചൂഷണം ചെയ്തെന്ന വിവരം വ്യക്തമായിരുന്നെന്നും കുടുംബം പറഞ്ഞിരുന്നു.
