ബിജെപി കൗൺസിലർ ആർ. സുഗതനെതിരേ കാപ്പ ചുമത്തിയതിന് അംഗീകാരം നൽകി ആഭ്യന്തര സെക്രട്ടറി
തിരുവനന്തപുരം: നിലവിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ആർ. സുഗതനെതിരേ കാപ്പ ചുമത്തിയതിന് അംഗീകാരം നൽകി ആഭ്യന്തര സെക്രട്ടറി. ചട്ടവിരുദ്ധമായി വിവിധ ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തുവെന്ന് കണ്ടെത്തിയതിനെത്തുടർന്ന് സുഗതൻ ഉൾപ്പെടെ 20 പേരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കിയിരുന്നു. സുഗതൻ ഒഴികെ മറ്റ് 19 പേരും ബുധനാഴ്ച വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി.
എന്നാൽ സുഗതന്‍റെ കാര്യത്തിൽ പാർട്ടി പ്രതിസന്ധിയിലാണ്.ഗുരുദേവന്‍റെ നാമത്തിലാണ് സുഗതൻ സത്യപ്രതിജ്ഞ ചെയ്തത്. 14 ദിവസത്തിനുള്ളിൽ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം. സുഗതനു വേണ്ടി ഒരു ദിവസം ഇളവു ചോദിക്കാനാണ് പാർട്ടിയുടെ നീക്കം. കാപ്പയിൽ ഇളവ് തേടി കാപ്പാ ബോർഡിനെയും സത്യപ്രതിജ്ഞയ്ക്ക് അവസരം തേടി ഹൈക്കോടതിയെയും സമീപിക്കാനാണ് സുഗതൻ ശ്രമിക്കുന്നത്. അതിനിടെ 26ന് ചേരുന്ന കൗൺസിൽ യോഗത്തിൽ സിപിഎമ്മും കോൺഗ്രസും അവിശ്വാസ പ്രമേയം അവതരിപ്പിക്കാനും ഒരുങ്ങുന്നുണ്ട്.
മനപ്പൂർവമല്ലാത്ത നരഹത്യാ ശ്രമം, വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം, വാഹനം അടിച്ചു തകർക്കർ, ഭീഷണി തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് സുഗതൻ. വട്ടിയൂർക്കാവ് പൊലീസിന്‍റെ റൗഡി ലിസ്റ്റിലും ഉണ്ട്. വാഴോട്ടു കോണത്തു നിന്നാണ് ബിജെപി പ്രതിനിധിയായി സുഗതൻ ജയിച്ചു കയറിയത്.
.jpg)

