ഇനി അവധിക്കാല ആഘോഷം ; എസ്എസ്എൽസി പരീക്ഷ സമാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ എസ്എസ്എൽസി പരീക്ഷ സമാപിച്ചു. ധാരാളം പ്രത്യേകതകളോടെയാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷ എത്തിയത്. പാഠപുസ്തക പരിഷ്കരണത്തിന് ശേഷമുള്ള ആദ്യ പരീക്ഷയാണ് നടന്നത്.വ്യത്യസ്ത മാതൃകകൾ ഇത്തവണ പരീക്ഷിച്ചിരുന്നു. ഐടി (Information Technology) പരീക്ഷയിൽ നിർമിത ബുദ്ധി (AI), റോബോട്ടിക്സ് എന്നിവ ഉൾപ്പെടുത്തിയത് ഇത്തവണത്തെ പ്രധാന ഹൈലൈറ്റാണ്. സാങ്കേതികവിദ്യയുടെ പുത്തൻ പാഠങ്ങൾ ഉൾക്കൊണ്ടാണ് വിദ്യാർഥികൾ ഇത്തവണ പരീക്ഷയെ നേരിട്ടത്.
പരീക്ഷാ ഹാളുകളിൽ നിന്നും ചിരിച്ചും കരഞ്ഞും പുറത്തേക്കിറങ്ങിയ വിദ്യാർഥികളുടെ വൈകാരികമായ കാഴ്ചകളാണ് സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ ദൃശ്യമായത്. പ്രിയപ്പെട്ട കൂട്ടുകാരെ പിരിയുന്നതിന്റെ വിഷമമാണ് ഒരു വശത്തെങ്കിൽ, പരീക്ഷാ പഠനം കഴിഞ്ഞ് ഇനി വരാനിരിക്കുന്ന രണ്ട് മാസത്തെ അവധിക്കാലം ആഘോഷമാക്കാനുള്ള ആവേശത്തിലാണ് മറ്റു ചിലർ.
പരസ്പരം ഷർട്ടുകളിൽ ഛായങ്ങൾ വിതറിയും, ഹൃദയസ്പർശിയായ വരികൾ ഓട്ടോഗ്രാഫുകളിൽ കുറിച്ചും വിദ്യാർഥികൾ ബൈ പറഞ്ഞു. പതിവ് രീതികൾക്ക് മോഡേൺ യുഗത്തിലും മാറ്റമില്ലെന്ന് തെളിയിക്കുന്നതായിരുന്നു പല വിദ്യാലയങ്ങളിൽ നിന്നുമുള്ള കാഴ്ചകൾ.
കേരളത്തിൽ 4,17,497 കുട്ടികളാണ് പത്താംക്ലാസ് പരീക്ഷ എഴുതിയത്. മൂല്യനിർണയ ക്യാമ്പുകൾ ഏപ്രിൽ 16ന് ആരംഭിച്ച് മെയ് രണ്ടിന് പൂർത്തിയാകും. മെയ് മൂന്നാംവാരത്തിനുള്ളിൽ എസ്എസ്എൽസി പരീക്ഷാ ഫലപ്രഖ്യാപനം നടത്തും. പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന് നടത്തും.
ഒന്നുമുതൽ ഒമ്പതുവരെയുള്ള ക്ലാസുകളുടെ പരീക്ഷകൾ പൂർത്തിയാക്കി ചൊവ്വാഴ്‌ച മധ്യവേനലവധിക്കായി സ്കൂൾ അടയ്ക്കും. ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾ ശനിയാഴ്‌ച പൂർത്തിയായിരുന്നു.
.jpg)


