ലോകായുക്ത ഭേദഗതി ശരിവെച്ച് ഹൈക്കോടതി : പ്രതിപക്ഷ ഹർജികൾ തള്ളി
കൊച്ചി : ലോകായുക്ത നിയമ ഭേദഗതി ശരിവെച്ച് ഹൈക്കോടതി . രമേശ് ചെന്നിത്തലയടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ നൽകിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. ലോകായുക്ത നിയമ ഭേദഗതി ചോദ്യം ചെയ്തായിരുന്നു ഹര്‍ജ നൽകിയത്. ഭരണഘടന ഭേദഗതി അംഗീകരിക്കുന്നുവെന്ന് ഹൈക്കോടതി വ്യക്തമാക്കി. ചില മാറ്റങ്ങളോടെ ഭേദഗതി അംഗീകരിക്കുകയാണെന്നും കോടതി ഉത്തരവിട്ടു.
വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയ ലോകായുക്ത നിയമ ഭേദഗതി ബില്ലിന് നേരത്തെ രാഷ്ട്രപതി അംഗീകാരം നൽകിയിരുന്നു. കേരള സര്‍ക്കാര്‍ കൊണ്ടുവന്ന ലോകായുക്ത ബില്ലിന് അനുമതി നൽകാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രപതിക്ക് വിടുകയായിരുന്നു. ഗവര്‍ണര്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ട ബില്ലിനാണ് നേരത്തെ രാഷ്ട്രപതി അനുമതി നൽകിയത്.
ബില്ലിന് അനുമതി ലഭിച്ചത് നേട്ടമാണെങ്കിലും ലോകായുക്തയുടെ അധികാരം ഇതോടെ കുറയുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്നാണ് ആരോപണം. ലോകായുക്ത കുറ്റക്കാരൻ എന്ന് വിധിച്ചാലും ഇനി പൊതുപ്രവര്‍ത്തകന് തല്‍സ്ഥാനത്ത് തുടരാനാകുമെന്നതടക്കമുള്ള ഭേദഗതികളാണ് പുതിയ നിയമ ഭേദഗതിയിലുള്ളത്. ലോകായുക്തയുടെ അധികാരം കുറയ്ക്കുന്നതാണ് ബില്ലെന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു.
ലോക് പാൽ ബില്ലിന് സമാനമാണ് ലോകായുക്ത ബില്ലെന്ന നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് രാഷ്ട്രപതി ഭവൻ ബില്ലിന് അംഗീകാരം നല്‍കിയത്. പുതിയ ഭേദഗതിയോടെ ഗവർണറുടെ അപ്പലേറ്റ് അധികാരം ഇല്ലാതാവും. മുഖ്യമന്ത്രിക്കെതിരെ ലോകായുക്ത വിധിയുണ്ടായാൽ ഗവർണര്‍ക്ക് പകരം നിയമസഭയായിരിക്കും അപ്പലേറ്റ് അതോറിറ്റി. മന്ത്രിമാർക്കെതിരായ വിധികളിൽ മുഖ്യമന്ത്രിയും എം.എൽ.എമാർക്കെതിരായ വിധിയിൽ സ്പീക്കറുമായിരിക്കും അപ്പലേറ്റ് അതോറിറ്റി. മുഖ്യമന്ത്രിക്ക് എതിരെ ലോകയുക്ത വിധി വന്നാൽ നിയമസഭക്ക് തള്ളാനുമാകും. നിയമ ഭേദഗതി അംഗീകാരമാകുന്നതോടെ ലോകായുക്ത നിയമത്തിലെ 14ാം വകുപ്പാണ് ഇല്ലാതാകുന്നത്.
.jpg)


