‘പ്രതികൾ രോഗികളാണെങ്കിൽ കഴിയേണ്ടത് ലക്ഷ്വറി ആശുപത്രിയിലെ ലക്ഷ്വറി മുറികളിലല്ല’ ; കടുത്ത വിമർശനവുമായി ഹൈക്കോടതി


കൊച്ചി : ആരോഗ്യകാരണം മുൻനിർത്തിയുള്ള ജാമ്യാപേക്ഷകളിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി. പ്രതികൾ രോഗികളാണെങ്കിൽ കഴിയേണ്ടത് ലക്ഷ്വറി ആശുപത്രിയിലെ ലക്ഷ്വറി മുറികളിലല്ലെന്ന് ഹൈക്കോടതി. വിദഗ്ധ ചികിത്സ നൽകണോ എന്ന് തീരുമാനിക്കേണ്ടത് ജയിൽ ഡോക്ടറാണെന്നും കോടതി അറിയിച്ചു.
പ്രതികളെങ്കിൽ ജയിൽ ഭക്ഷണത്തിന്റെ രുചിയറിയണം. റിമാൻഡ് ചെയ്താൽ ജയിൽ ഡോക്ടറെ മറികടന്ന് ആശുപത്രിയിലേക്ക് പോകാനാവില്ല. ഇത്തരം നിരവധി സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടുവെന്നും ഹൈക്കോടതി പറഞ്ഞു. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റേതായിരുന്നു വിമർശനം. കെ എൻ അനന്ദ് കുമാറിന്റെ ജാമ്യാപേക്ഷ തള്ളിയ ഉത്തരവിലാണ് ഹൈക്കോടതിയുടെ വിമർശനം.

ഉത്തരവിൽ ബിജെപി നേതാവ് പി സി ജോർജിന്റെ പേരെടുത്ത് പറഞ്ഞായിരുന്നു ഹൈക്കോടതിയുടെ വിമർശനം. നിർബന്ധിത സാഹചര്യത്തിൽ കോടതിക്ക് പി സി ജോർജിനെ ആശുപത്രിയിലേക്ക് മാറ്റേണ്ടിവന്നു. പി സി ജോർജ് ജയിലിന്റെ പടിവാതിൽ കാണാതെ ജാമ്യം നേടി പുറത്തിറങ്ങിയെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.