ക്ഷീരവികസനവകുപ്പ് ഡയറക്ടറുടെ ഉത്തരവുകൾ ഹൈക്കോടതി സ്റ്റേ ചെയ്തു

high court
high court

കൊച്ചി: എറണാകുളം മേഖലാ യൂണിയൻ തീരുമാനങ്ങൾക്കെതിരെ ക്ഷീരവികസനവകുപ്പ് ഡയറക്ടർ പുറപ്പെടുവിച്ച ഉത്തരവുകൾ ബഹു. കേരള ഹൈക്കോടതി സ്റ്റേ ചെയ്തു. എറണാകുളം മേഖലാ യൂണിയൻറെ സുഗമമായ പ്രവർത്തനങ്ങൾക്ക് വേണ്ടി ഒരു ഉദ്യോഗസ്ഥനെ ഏറ്റവും വലിയ ഡെയറിയായ തൃപ്പൂണിത്തുറയിൽ നിയമിച്ചുകൊണ്ടുള്ള തീരുമാനവും, പേഴ്സണൽ മാനേജരായി ഉദ്യോഗസ്ഥന് സ്ഥാനകയറ്റം നൽകി നിയമിച്ച് അന്നത്തെ ഡയറക്ടർ അംഗീകാരം നൽകുകയും ചെയ്ത നടപടിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച നിലവിലെ ക്ഷീരവികസന ഡയറക്ടറുടെ ഉത്തരവുകളാണ് ബഹു.ഹൈക്കോടതി സ്റ്റേ ചെയ്തത്.
 
2024 ആഗസ്റ്റ് മാസത്തിൽ മലബാർ മേഖലാ യൂണിയൻറെ പൊതുയോഗത്തിന് അംഗീകാരം നൽകുകയും, സമാന രീതിയിലുളള എറണാകുളം മേഖലാ യൂണിയൻറെ വാർഷിക പൊതുയോഗത്തിന് അംഗീകാരം നൽകാതെ പൊതുയോഗം അസാധു ആക്കുന്നതിന് വേണ്ടി ഡയറക്ടറുടെ ഭാഗത്ത് നിന്ന് നീക്കം ഉണ്ടായി. തുടർന്ന് ജനാധിപത്യ രീതിയിൽ തെരഞ്ഞെടുപ്പ് നടത്തുന്നതിന് വിഘാതം സൃഷ്ടിച്ചുകൊണ്ട് നിരന്തരം മേഖലാ യൂണിയനെതിരെ രാഷ്ട്രീയ പകപോക്കലിൻറെ ഭാഗമായി നടപടികൾ സ്വീകരിച്ചു വന്നു. ഇതേതുടർന്ന് യൂണിയൻ ബഹു. കേരള ഹൈക്കോടതിയെയും, ബഹു. സുപ്രീംകോടതിയെയും സമീപിച്ച് വിധികൾ സമ്പാദിച്ചാണ് 2025 ജനുവരിയിൽ ഭരണസമിതിയിലേക്ക് ജനാധിപത്യപരമായി തെരഞ്ഞെടുപ്പ് നടത്തിയത്. വലിയ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി അധികാരത്തിൽ വന്നശേഷവും ഇത്തരം നടപടികൾ തുടർന്നുവരികയാണ്.
 
ബാഹ്യശക്തികളുടെ സമർദ്ദത്തിന് വിധേയമായി എറണാകുളം മേഖലാ യൂണിയനെതിരെ നിയമവിരുദ്ധമായ നടപടികൾ നിരന്തരം ഡയറക്ടറുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത് അപലപനീയമാണ്. ഇത്തരം പ്രവർത്തനങ്ങളെ നിയമപരമായും രാഷ്ട്രീയപരമായും ശക്തമായി നേരിടുക തന്നെ ചെയ്യും. ഒരു വ്യവസായ സ്ഥാപനമായ മേഖലാ യൂണിയൻറ അവകാശങ്ങളിലും, അധികാരങ്ങളിലുമുള്ള കടന്ന് കയറ്റമാണ് ഡയറക്ടർ തുടർന്ന് വരുന്നത്. മേഖലാ യൂണിയൻറെ സുഗഗമായതും, സ്വതന്ത്രപരവുമായുള്ള പ്രവർത്തനങ്ങൾക്ക് വേണ്ടി കർഷകരുടെയും, സംഘം പ്രസിഡൻറുമാരുടെയും പിന്തുണയോടുകൂടി ഡയറക്ടറുടെ കടന്നു കയറ്റങ്ങളെ ചെറുത്തു തോൽപ്പിക്കുക തന്നെ ചെയ്യുമെന്ന് മേഖലാ യൂണിയൻ ചെയർമാൻ ശ്രീ.സി.എൻ.വത്സലൻപിള്ള അറിയിച്ചു.

Tags