ശക്തമായ വേനൽമഴ ; സംസ്ഥാനത്ത് വ്യാപക നാശനഷ്ടം
കേരളത്തിൽ ശക്തമായ വേനൽമഴ തുടരുന്നതിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്തു. പല ഇടങ്ങളിലും മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെടുകയും വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
എറണാകുളം ജില്ലയിലെ മുളന്തുരുത്തിയിൽ ഫൈബർ അസംസ്കൃത വസ്തുക്കൾ സൂക്ഷിച്ചിരുന്ന ഗോഡൗണിന് മുകളിലേക്ക് മരം വീണ് മേൽക്കൂര പൂർണമായി തകർന്നു. മുവാറ്റുപുഴയിൽ മരം വീണതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. നിർമ്മല സദൻ റോഡിൽ മരം വീണ് ഒരു കാറിന്റെ മുൻഭാഗം തകർന്നതായും റിപ്പോർട്ടുണ്ട്. നായരമ്പലത്ത് നാല് വീടുകളുടെ മേൽക്കൂര കാറ്റിൽ തകർന്നു. പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി പ്രദേശത്തും നിരവധി വീടുകൾക്ക് നാശനഷ്ടമുണ്ടായി. ചിറ്റിലഞ്ചേരി സംസ്ഥാനപാതയിൽ മരം ഒടിഞ്ഞുവീണതിനെ തുടർന്ന് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. കോഴിക്കോട് ജില്ലയിലെ വടകര തിരുവള്ളൂരിലെ വെള്ളൂക്കരയിൽ മിന്നൽ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടമുണ്ടായതായും റിപ്പോർട്ടുണ്ട്.
ഇതിനിടെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴസാധ്യത മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുതുക്കി. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും മഴ മുന്നറിയിപ്പ് തുടരാനാണ് സാധ്യത.
.jpg)

