സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത: നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഇടത്തരം രീതിയിലുള്ള മഴ തുടരാന്‍ സാധ്യതയുണ്ടെന്നും ചൊവ്വാഴ്ചയും ബുധനാഴ്ചയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദമായി മാറും. ഇതിന്റെ സ്വാധീനഫലമായാണ് കേരളത്തിൽ മഴ ശക്തി പ്രാപിക്കുന്നത്.
തെക്ക് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന് മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ചക്രവാതച്ചുഴിയും നിലക്കൊള്ളുന്നുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ചക്രവാതച്ചുഴി വടക്ക്- പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനത്തിൽ പറയുന്നു.
തുടര്‍ന്ന് വീണ്ടും ശക്തി പ്രാപിച്ച് പടിഞ്ഞാറ്, വടക്ക്- പടിഞ്ഞാറ് ദിശയില്‍ തെക്കന്‍ ഒഡീഷ- വടക്കന്‍ ആന്ധ്രാ തീരത്തേയ്ക്ക് നീങ്ങാനും സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ മഴ ലഭിക്കുമെന്നാണ് പ്രവചനത്തില്‍ പറയുന്നത്. ചൊവ്വാഴ്ച ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് നാലു ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്.