ആരോഗ്യ മന്ത്രി വാക്കു പാലിച്ചില്ല ; ശസ്ത്രക്രിയ ഉപകരണം വയറ്റില്‍ കുടുങ്ങിയ ഹര്‍ഷിന വീണ്ടും സമരത്തിന്

google news
harshina

ശസ്ത്രക്രിയ ഉപകരണം വയറ്റില്‍ കുടുങ്ങിയ കോഴിക്കോട്ടെ ഹ!!ര്‍ഷിന സര്‍ക്കാരിനെതിരെ വീണ്ടും സമരത്തിന്. ഉചിതമായ നഷ്ടപരിഹാരവും കുറ്റക്കാര്‍ക്കെതിരെ നടപടിയും ആവശ്യപ്പെട്ട് ഈ മാസം 22ന് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് മുന്നിലാണ് ഉപവാസ സമരം. പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയും സമരത്തിനുണ്ട്.

അഞ്ചുവര്‍ഷം വയറ്റില്‍ ശസത്രക്രിയ ഉപകരണം കുടുങ്ങി കഴിഞ്ഞതിനേക്കാള്‍ വേദനയാണ് സര്‍ക്കാരിന്റെ അവഗണനയ്‌ക്കെന്ന് ഹര്‍ഷിന. കോഴിക്കോട്ട് തുടങ്ങിയ സമരം നേരിട്ടെത്തി അവസാനിപ്പിച്ച് ആശ്വസിപ്പിച്ച് പോയ ആരോഗ്യമന്ത്രിയെക്കുറിച്ച് പിന്നീടൊരു വിവരവുമില്ല. അന്നു നല്‍കിയ ഉറപ്പുകളൊന്നും പാലിക്കപ്പെടാതെ ഫോണില്‍ സംസാരിക്കാന്‍ പോലും മന്ത്രി തയ്യാറാവാതെ ആയതോടെയാണിപ്പോള്‍ ഹര്‍ഷിന വീണ്ടും സമരത്തിലേക്ക് കടക്കുന്നത്.
കോഴിക്കോട് മെഡി. കോളേജ് ആശുപത്രില്‍ 2017ല്‍ പ്രസവ ശസ്ത്രക്രിയക്കിടെ ശസത്രക്രിയ ഉപകരണം വയറ്റില്‍ മറന്നുവച്ചെന്നാണ് ഹര്‍ഷിനയുടെ പരാതി. അഞ്ചുവര്‍ഷം ഈ വേദന സഹിച്ച് ജീവിച്ചു. തുടര്‍ന്ന് ഇത് കണ്ടെത്തി നീക്കം ചെയ്തു. ഇതിനിടെ ആരോഗ്യവകുപ്പ് നടത്തിയ രണ്ട് അന്വേഷണത്തിലും പിഴവ് സംഭവിച്ചത് എവിടെ നിന്നെന്ന് കണ്ടെത്താനായില്ലെന്നാണ് ആരോഗ്യമന്ത്രി വിശദീകരിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 2 ലക്ഷം രൂപ അനുവദിക്കാനും തീരുമാനമായി. കേസന്വേഷിക്കാന്‍ ആഭ്യന്തര വകുപ്പിനെ ചുമതപ്പെടുത്തുകയും ചെയതെങ്കിലും പിന്നീടൊന്നുമുണ്ടായില്ല. കുറ്റക്കാരായ ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്കെതിരെ ഉചിതമായ നടപടി വേണമെന്നാണ് ഹര്‍ഷിനയുടെ പ്രധാനം ആവശ്യം.

Tags