മാനുഷിക പരിഗണന പോലും നല്‍കാതെ സ്ഥലം മാറ്റി ; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദീപ ലേഖ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ആരോഗ്യ മന്ത്രിക്ക് എന്‍ജിഒ യൂണിയന്‍ ഇന്ന് പരാതി നല്‍കും

death

പിണറായിയിലേക്ക് സ്ഥലം മാറ്റിയുള്ള ഉത്തരവ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇറങ്ങിയത്.

കണ്ണൂര്‍ ചൊക്ലിയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദീപ ലേഖ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ആരോഗ്യ മന്ത്രിക്ക് എന്‍ജിഒ യൂണിയന്‍ ഇന്ന് പരാതി നല്‍കും. മാനുഷിക പരിഗണന പോലും നല്‍കാതെ സ്ഥലം മാറ്റിയതാണ് കുഴഞ്ഞുവീഴാന്‍ കാരണമെന്നും ഉത്തരവാദികള്‍ക്കെതിരെ നടപടി വേണമെന്നുമാണ് ആവശ്യം. പക്ഷാഘാതമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. എന്‍ജിഒ യൂണിയന്റെ സജീവ പ്രവര്‍ത്തകയായിരുന്ന ദീപ ലേഖയെ ചൊക്ലിയില്‍ നിന്ന് പിണറായിയിലേക്ക് സ്ഥലം മാറ്റിയത് രാഷ്ട്രീയ വിരോധം മൂലമാണെന്നായിരുന്നു ഇടത് അനുകൂല സംഘടനകളുടെ ആരോപണം.

മരണം പക്ഷാഘാതം മൂലമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മാനസിക സമ്മര്‍ദ്ദവും പക്ഷാഘാതത്തിന് കാരണമാകാമെന്നാണ് പൊലീസിന് ലഭിച്ച മെഡിക്കല്‍ റിപ്പോര്‍ട്ട്. ചൊക്ലിയില്‍ നിന്ന് പിണറായിയിലേക്ക് സ്ഥലം മാറ്റിയതിലെ മാനസിക ബുദ്ധിമുട്ട് മൂലമാണ് 52കാരി ദീപ ലേഖ കുഴഞ്ഞുവീണത് എന്നാണ് എന്‍ജിഒ യൂണിയന്റെ ആരോപണം. പിണറായിയിലേക്ക് സ്ഥലം മാറ്റിയുള്ള ഉത്തരവ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇറങ്ങിയത്. ഇതെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കെയാണ് ഉച്ചക്ക് 12.45ന് ചൊക്ലി പഞ്ചായത്ത് ഓഫീസില്‍ വച്ച് ദീപ ലേഖ കുഴഞ്ഞ് വീണത്.

6 മാസം മുമ്പ് മാത്രം ചൊക്ലിയിലെത്തിയ എന്‍ജിഒ യൂണിയന്‍ പ്രവര്‍ത്തക കൂടിയായ ദീപയെ രണ്ടാഴ്ച മുമ്പ് മട്ടന്നൂരിലേക്ക് മാറ്റി ഉത്തരവ് ഇറങ്ങിയിരുന്നു. വാഹനാപകടത്തെ തുടര്‍ന്നുണ്ടായ പരുക്ക് ചൂണ്ടിക്കാട്ടിയതോടെ ആദ്യ ഉത്തരവ് റദ്ദാക്കിയെങ്കിലും പിന്നീട് പിണറായിയിലേക്ക് മാറ്റുകയായിരുന്നു

Tags