വീണ്ടും കുതിച്ചുയർന്ന് സ്വർണവില

Gold price soars again, says 'it will burn if you touch it'

 കൊച്ചി: ഇന്നലെ രാവിലെ കുതിച്ചുയർന്ന് പിന്നീട് കുറഞ്ഞ സ്വർണവില ഇന്ന് വീണ്ടും കൂടി. ഇന്നലെ വ്യത്യസ്ത വിലനിലവാരത്തിൽ വിപണി ക്ലോസ് ചെയ്ത കേരളത്തിലെ രണ്ട് പ്രമുഖ സ്വർണ വ്യാപാര സംഘടനകളും ഇന്നത്തെ വർധനയോടെ ഒരേവിലയിൽ എത്തി.

ഗ്രാമിന് 14,880 രൂപയും പവന് 1,19,040 രൂപയുമാണ് ഇന്നത്തെ വില. എ.കെ.ജി.എസ്.എം.എ ഗ്രാമിന് 30രൂപയും പവന് 240 രൂപയുമാണ് കൂട്ടിയത്. 1,18,800 രൂപയും 14,850 രൂപയുമായിരുന്നു ഇന്നലെ ഇവരുടെ വിലനിലവാരം.

ഗ്രാമിന് 90 രൂപയും പവന് 720 രൂപയുമാണ് കെ.ജി.എസ്.എം.എ ഇന്ന് വർധിപ്പിച്ചത്. ഇന്നലെ യഥാക്രമം 14,790 രൂപയും 1,18,320 രൂപയുമായിരുന്നു ഇവരുടെ വില.

ബുധനാഴ്ച സ്വർണത്തിൻറെ ഇറക്കുമതി തീരുവ വർധിപ്പിച്ചതിന് പിന്നാലെയാണ് വില കുതിച്ചുയർന്നത്. കേരളത്തിൽ കെ.ജി.എസ്.എം.എ മൂന്നു തവണയും എ.കെ.ജി.എസ്.എം.എ രണ്ടുതവണയും വില പുതുക്കി നിശ്ചയിച്ചിരുന്നു. രാവിലെ ഒറ്റയടിക്ക് ഗ്രാമിന് 1,275 രൂപ വർധിച്ച് 15,300 രൂപയും പവന് 10,200 രൂപ വർധിച്ച് 1,23,120 രൂപയുമായി. ഇരുവിഭാഗവും ഇതേവില തന്നെയാണ് രാവിലെ പ്രഖ്യാപിച്ചത്.

എന്നാൽ, ഇറക്കുമതി ചുങ്കം വർധിപ്പിച്ചതുമായി ബന്ധപ്പെട്ട് വിലനിലവാരം, രൂപയുടെ വിനിമയ നിരക്ക്, ബാങ്ക് നിരക്കുകൾ എന്നിവ ചേർത്ത് പുനഃക്രമീകരിച്ചതോടെ ഉച്ചകഴിഞ്ഞ് രണ്ടുതവണയായി കെ.ജി.എസ്.എം.എ ഗ്രാമിന് 600 രൂപയും പവന് 4,800 രൂപയും കുറച്ചു. യഥാക്രമം 14,790 രൂപയും 1,18,320 രൂപയുമായി. ഇതോടെ, ഇവരുടെ കടകളിൽ ഫലത്തിൽ ബുധനാഴ്ചത്തെ വർധന യഥാക്രമം 675 രൂപയും 5,400 രൂപയുമായി.

അതേസമയം, എ.കെ.ജി.എസ്.എം.എ ഉച്ചക്ക് 540 രൂപയാണ് ഗ്രാമിന് കുറച്ചത്. 14,850 രൂപയായിരുന്നു ഗ്രാം വില. പവന് 4,320 രൂപ കുറഞ്ഞ് 1,18,800 രൂപയായി. ഇവരുടെ കടകളിൽ ഗ്രാമിന് 735 രൂപയും പവന് 5,880 രൂപയുമാണ് ഇന്നലെ ഫലത്തിൽ വർധിച്ചത്.

ആറുശതമാനമായിരുന്ന ഇറക്കുമതി ചുങ്കം 15 ശതമാനമായാണ് സർക്കാർ കൂട്ടിയത്. ചുങ്കം വർധിപ്പിച്ചത് ഇറക്കുമതി കുറക്കുകയെന്ന ലക്ഷ്യത്തോടെയാണെങ്കിലും ഇത് കള്ളക്കടത്ത് വർധിക്കാൻ ഇടയാക്കുമെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. മുമ്പ് 15 ശതമാനം ചുങ്കം നിലനിന്ന ഘട്ടത്തിലാണ് ഇന്ത്യയിലേക്ക് 1,000 ടൺ സ്വർണം ഇറക്കുമതി ചെയ്തത്. പിന്നീട് ചുങ്കം ആറുശതമാനമായി കുറച്ചപ്പോൾ ഇറക്കുമതി 800 ടണ്ണിൽ താഴെയായി.

ഒരുകിലോ സ്വർണം കള്ളക്കടത്തായി കൊണ്ടുവന്നാൽ 20 ലക്ഷം രൂപക്ക് മുകളിലാണ് ലാഭം. കള്ളക്കടത്ത് സ്വർണം സമാന്തര വിപണിയിലേക്ക് ഇറങ്ങുന്നത് വഴി മൂന്നുശതമാനം ജി.എസ്.ടി കൂടി കൂട്ടിയാൽ 24 ലക്ഷത്തിൻറെ ലാഭമാണ് കള്ളക്കടത്തുകാർക്ക് ഉണ്ടാവുക.

ഇറക്കുമതി ചെലവുകൾ കുറക്കാൻ എക്സൈസ് ഡ്യൂട്ടി കൂട്ടിയതിലൂടെ കൂടുതൽ വില നൽകി സ്വർണം വാങ്ങേണ്ട അവസ്ഥയിലാണ് ഉപഭോക്താക്കൾ. ഒരുവർഷത്തേക്ക് സ്വർണം വാങ്ങരുതെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന വന്നപ്പോൾ വില കുറയുമെന്ന കണക്കുകൂട്ടലിൽ ഒട്ടേറെ പേർ കഴിഞ്ഞ രണ്ടുദിവസം പഴയ സ്വർണം വൻ തോതിൽ വിറ്റതായും വ്യാപാരികൾ പറയുന്നു. 

Tags