‘പൊലീസ് വേഷമിട്ട് എറണാകുളത്ത് പരിപാടിയിൽ പങ്കെടുത്തത് സുരേഷ്ഗോപി മറക്കരുത്,മാധ്യമങ്ങളിൽ അതിൻറെ ക്ലിപ്പിങ്ങുകൾ ഉണ്ടാകും‘ ; താൻ ഷോ കാണിക്കാറില്ലെന്ന് മന്ത്രി ഗണേഷ് കുമാർ


കാറിൻറെ പിറകിൽ സൂക്ഷിച്ചിരുന്ന തൊപ്പി വയ്യാത്ത കുഞ്ഞിന് കൊടുത്തെന്നാണ് ഇപ്പോൾ പറയുന്നതെന്നും വയ്യാത്ത കുഞ്ഞിന് എന്തിനാണ് തൊപ്പിയെന്നും ഗണേഷ്കുമാർ ചോദിച്ചു. തൊപ്പി വെച്ച് ഒരാൾ അൽപത്തരം കാട്ടിയെന്ന് പറയുമ്പോൾ, അത് പാവങ്ങൾക്ക് കൊടുത്തെന്ന് പറയുന്നത് എന്തിനാണ്.
തിരുവനന്തപുരം : തൊപ്പി പരാമർശം വിവാദമായതിനിടെ കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് മന്ത്രി കെ.ബി. ഗണേഷ്കുമാർ. പൊലീസ് ഉദ്യോഗസ്ഥൻറെ വേഷമിട്ട് എറണാകുളത്ത് പരിപാടിയിൽ പങ്കെടുക്കാൻ പോയി വിവാദമായതൊന്നും സുരേഷ്ഗോപി മറക്കരുതെന്ന് ഗണേഷ് കുമാർ പറഞ്ഞു. മാധ്യമങ്ങളിൽ അതിൻറെ ക്ലിപ്പിങ്ങുകൾ ഉണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കാറിൻറെ പിറകിൽ സൂക്ഷിച്ചിരുന്ന തൊപ്പി വയ്യാത്ത കുഞ്ഞിന് കൊടുത്തെന്നാണ് ഇപ്പോൾ പറയുന്നതെന്നും വയ്യാത്ത കുഞ്ഞിന് എന്തിനാണ് തൊപ്പിയെന്നും ഗണേഷ്കുമാർ ചോദിച്ചു. തൊപ്പി വെച്ച് ഒരാൾ അൽപത്തരം കാട്ടിയെന്ന് പറയുമ്പോൾ, അത് പാവങ്ങൾക്ക് കൊടുത്തെന്ന് പറയുന്നത് എന്തിനാണ്. മുമ്പ് സിൽക്ക് സ്മിത കടിച്ച ആപ്പിൾ വലിയ തുകക്ക് തമിഴ്നാട്ടിൽ ലേലത്തിനു പോയെന്ന് കേട്ടിട്ടുണ്ട്. അത് ശരിയാണോ എന്ന് അറിയില്ല. അതുപോലെ ഈ തൊപ്പിയും ലേലത്തിൽ വെക്കാമായിരുന്നു. എങ്കിൽ കുറച്ചു കൂടി ‘ഇംപാക്ട്’ ഉണ്ടാകുമായിരുന്നു.

താൻ തൊപ്പി ഉണ്ടെന്നേ പറഞ്ഞുള്ളൂ. എന്തായാലും അത് സമ്മതിച്ചല്ലോ. പൊലീസ് ഉദ്യോഗസ്ഥന്റെ വേഷമിട്ട് എറണാകുളത്ത് പരിപാടിയിൽ പങ്കെടുക്കാൻ പോയി വിവാദമായതൊന്നും സുരേഷ്ഗോപി മറക്കരുത്. മാധ്യമങ്ങളിൽ അതിൻറെ ക്ലിപ്പിങ്ങുകൾ ഉണ്ടാകും. സമൂഹമാധ്യമങ്ങളിൽ തനിക്കെതിരെ എഴുതുന്നവന്മാർ ജനിക്കുന്നതിന് മുമ്പ് താൻ കേൾക്കുന്നതാണ് ആ ആരോപണങ്ങൾ. താൻ ഷോ കാണിക്കുന്ന ആളല്ല. ഇതിനേക്കാൾ വലിയ തീയിൽകൂടി നടന്നയാളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയെ വിമർശിച്ച് മന്ത്രിയും നടനുമായ കെ.ബി ഗണേഷ് കുമാർ കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. സുരേഷ് ഗോപിക്കല്ല കുഴപ്പം, അദ്ദേഹത്തെ ജയിപ്പിച്ചവർക്കാണെന്നും വർഷങ്ങൾക്ക് മുൻപ് ഇദ്ദേഹം ഭരത് ചന്ദ്രനായി അഭിനയിച്ച ശേഷം കാറിൻറെ പുറകിൽ എപ്പോഴും ഒരു എസ്.പിയുടെ തൊപ്പി വെച്ചാണ് സഞ്ചരിച്ചിരുന്നയാളാണെന്നും അത്രയേ അദ്ദേഹത്തെ കുറിച്ച് പറയുന്നുള്ളൂവെന്നും ഗണേഷ്കുമാർ പരിഹസിച്ചിരുന്നു.