വാരിയെല്ലുകള്‍ക്ക് ഒടിവ്, ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍; ചിറ്റാര്‍ സ്വദേശി സന്ദീപിന്റെ മരണം കൊലപാതകമെന്ന് പൊലീസ്

dead

വാരിയെല്ലുകള്‍ക്ക് ഒടിവ് സംഭവിച്ചിട്ടുണ്ടെന്നും ശ്വാസകോശത്തില്‍ പരിക്കുണ്ടെന്നുമാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിലയിരുത്തല്‍.

ചിറ്റാര്‍ സ്വദേശി സന്ദീപിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി. സന്ദീപിന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. വാരിയെല്ലുകള്‍ക്ക് ഒടിവ് സംഭവിച്ചിട്ടുണ്ടെന്നും ശ്വാസകോശത്തില്‍ പരിക്കുണ്ടെന്നുമാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിലയിരുത്തല്‍. സംഭവത്തില്‍ അട്ടത്തോട് സ്വദേശി കൃഷ്ണന്‍കുട്ടിയും സുഹൃത്ത് ഗോപിയുമാണ് പ്രതികള്‍. കഴിഞ്ഞ ദിവസം രാത്രിയാണ് പത്തനംതിട്ട ചിറ്റാര്‍ കൊടുമുടിയില്‍ വീടിന് സമീപം കുഴിയില്‍ അവശനിലയില്‍ കണ്ടെത്തിയ സന്ദീപ് മരിച്ചത്. വൈകുന്നേരം ഏഴുമണിയോടെ വീട്ടില്‍ നിന്നും പുറത്തേക്ക് പോയ സന്ദീപിനെ ഒന്‍പത് മണിയോടെ കുഴിയില്‍ അവശനിലയില്‍ കിടക്കുന്നതായി ബന്ധുക്കള്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മുപ്പത്തിയഞ്ചുകാരനായ സന്ദീപിന്റെ പിതാവുള്‍പ്പെടെ ബന്ധുക്കള്‍ മരണം കൊലപാതകമാണെന്ന് ആരോപിച്ചിരുന്നു. പ്രണയിക്കുന്ന യുവതിയെ വീട്ടില്‍ നിന്ന് വിളിച്ചുകൊണ്ടുവരാന്‍ പോവുകയാണ് എന്ന് പറഞ്ഞാണ് സന്ദീപ് ഇന്നലെ വീട്ടില്‍ നിന്ന് ഇറങ്ങിയത്. പിന്നീട് ഗുരുതരമായി പരിക്കേറ്റ നിലയിലാണ് സന്ദീപിനെ കാണുന്നത്. വിവാഹിതയായ യുവതിയുടെ വീട്ടുകാരാണ് മകനെ മര്‍ദ്ദിച്ചതെന്നാണ് പിതാവിന്റെ ആരോപണം. സന്ദീപുമായി അടുപ്പത്തിലായിരുന്ന യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചതായും വിവരമുണ്ട്. സംഭവത്തില്‍ യുവതിയുടെ ബന്ധുക്കളായ രണ്ടുപേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

Tags