'ദൃശ്യങ്ങൾ വിദേശ വെബ്‌സൈറ്റുകളിൽ അടക്കം പ്രചരിപ്പിക്കപ്പെടുന്നു, നീക്കം ചെയ്യാൻ ഇടപെടണം' ; സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് വിറ്റതിൽ യുവതി ഹൈക്കോടതിയിൽ
കൊച്ചി : കൊല്ലത്ത് ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ ചിത്രീകരിച്ച് ഭർത്താവ് അശ്ലീല സൈറ്റുകൾക്ക് വിറ്റ സംഭവത്തിൽ ഹൈക്കോടതിയെ സമീപിച്ച് പരാതിക്കാരിയായ യുവതി. ദൃശ്യങ്ങൾ വിദേശ വെബ്‌സൈറ്റുകളിൽ നിന്ന് അടക്കം നീക്കം ചെയ്യാൻ ഹൈക്കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് യുവതിക്കായി അഭിഭാഷകൻ പ്രശാന്ത് വി കുറുപ്പ് ആണ് ഹർജി നൽകിയിരിക്കുന്നത്.
കേസിൽ പോക്‌സോ വകുപ്പ് പൊലീസ് ആദ്യമേ ചുമത്തണമായിരുന്നുവെന്ന് യുവതി ഹർജിയിൽ പറയുന്നുണ്ട്. പോക്‌സോ കേസ് ആദ്യമേ ചുമത്തിയിരുന്നെങ്കിൽ ദൃശ്യങ്ങൾ പ്രചരിക്കില്ലായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്തത് കൊണ്ട് മാത്രം കുറ്റകൃത്യം അവസാനിക്കുന്നില്ല. കുറ്റകൃത്യത്തിന്റെ ഗൗരവം പൊലീസിന് ആദ്യം മനസ്സിലാക്കാൻ കഴിഞ്ഞില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ദൃശ്യങ്ങൾ കണ്ട ശേഷം മാത്രമാണ് പോക്‌സോ ചുമത്താൻ തീരുമാനിച്ചത്. ഓരോ നിമിഷവും ദൃശ്യങ്ങൾ പ്രചരിപ്പിക്കപ്പെടുന്നുന്നുണ്ട്. വെബ്‌സൈറ്റുകളിൽ ഇപ്പോഴും ദൃശ്യങ്ങൾ ലഭ്യമാകുന്ന സാഹചര്യമുണ്ട്. ദൃശ്യങ്ങൾ വെബ്‌സൈറ്റുകളിൽ നിന്ന് അടിയന്തരമായി നീക്കം ചെയ്യണം. ദൃശ്യം പങ്കുവയ്ക്കുന്നവർ അറിയാതെ കുറ്റകൃത്യത്തിൽ പങ്കാളികളാകുകയാണെന്നും യുവതി ഹർജിയിൽ കൂട്ടിച്ചേർത്തു.
ഇക്കഴിഞ്ഞ ഓഗസ്റ്റ് പതിനെട്ടാം തീയതിയായിരുന്നു ഭർത്താവിനെതിരെ പരാതിയുമായി യുവതി രംഗത്തെത്തിയത്. കിടപ്പ് മുറിയിൽ നിന്നുള്ള സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് അശ്ലീല വെബ്‌സൈറ്റുകൾക്ക് വിറ്റതായായിരുന്നു യുവതിയുടെ ആരോപണം. വിദേശത്ത് നിന്നും നാട്ടിലെത്തിയ ശേഷം യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. കൗൺസിലിംഗ് നൽകുകയെന്ന ഉദ്ദേശത്തിലാണ് ഭർത്താവിനെ നാട്ടിലേക്ക് കൊണ്ടുവന്നതെന്നും എന്നാൽ കൗൺസിലിംഗിന് നിർബന്ധിച്ചപ്പോൾ ക്രൂരമായി മർദ്ദിച്ചുവെന്നും പരാതിക്കാരി ആരോപിച്ചിരുന്നു. ഭർത്താവിന് പങ്കാളിയെ പങ്കുവെയ്ക്കൽ സംഘങ്ങളുമായും ബന്ധമുണ്ടെന്നും യുവതി പറഞ്ഞിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്.
.jpg)

