7 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മത്സ്യവില്‍പ്പനക്കാരൻ അറസ്റ്റില്‍
പീഡനശ്രമം തടയാൻ ശ്രമിച്ച പെണ്‍കുട്ടിയുടെ കൈക്ക് ഇയാളുടെ മർദനമേറ്റ് പരിക്കേറ്റതായും പൊലീസ് പറഞ്ഞു.
തിരുവനന്തപുരം: മത്സ്യം വാങ്ങാനെത്തിയ ഏഴ് വയസുകാരിയെ വാഹനത്തിനുള്ളില്‍ വെച്ച് ലൈംഗികമായി ഉപദ്രവിച്ച കേസില്‍ മത്സ്യവില്‍പ്പനക്കാരൻ അറസ്റ്റിലായി.വെമ്പായം കൊഞ്ചിറയില്‍ വാടകയ്ക്ക് താമസിക്കുന്ന അസീറിനെയാണ് (47) വെഞ്ഞാറമ്മൂട് പൊലീസ് പിടികൂടിയത്.
വ്യാഴാഴ്ച രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ബന്ധുവിനൊപ്പം മത്സ്യം വാങ്ങാനെത്തിയതായിരുന്നു പെണ്‍കുട്ടി. വർഷങ്ങളായി ഈ പ്രദേശത്ത് മത്സ്യവില്‍പ്പന നടത്തിയിരുന്ന അസീറിനെ വീട്ടുകാർക്ക് വിശ്വാസമായിരുന്നു.
മത്സ്യം വാങ്ങിയ ശേഷം വീട്ടില്‍ വിടാമെന്ന് പറഞ്ഞ് കുട്ടിയെ തന്റെ ഗുഡ്‌സ് ഓട്ടോയില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു. യാത്രയ്ക്കിടെ ഡ്രൈവർ സീറ്റിന് സമീപം വെച്ച് ഇയാള്‍ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു. പീഡനശ്രമം തടയാൻ ശ്രമിച്ച പെണ്‍കുട്ടിയുടെ കൈക്ക് ഇയാളുടെ മർദനമേറ്റ് പരിക്കേറ്റതായും പൊലീസ് പറഞ്ഞു.
സംഭവസമയത്ത് ജോലിക്ക് പോയിരുന്ന മാതാപിതാക്കള്‍ തിരിച്ചെത്തിയ ശേഷം കുട്ടി വിവരങ്ങള്‍ പറയുകയും ശാരീരിക അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തു. തുടർന്ന് സമീപത്തെ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലും കുട്ടിയെ പ്രവേശിപ്പിച്ചു.
കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വെഞ്ഞാറമ്മൂട് പൊലീസ് പ്രതിയെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
.jpg)

