വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്ന് നേരിട്ടുള്ള ആദ്യ ചരക്ക് കയറ്റുമതിയുമായി കപ്പല്‍ സ്‌പെയിനിലേക്ക് പുറപ്പെട്ടു

Vizhinjam

വിഴിഞ്ഞത്തുനിന്നും പുറപ്പെട്ട കപ്പല്‍ പോര്‍ച്ചുഗലിലെ 'പോര്‍ട്ട് ഓഫ് സയന്‍സ്' തുറമുഖത്ത് മാത്രമായിരിക്കും അടുക്കുക.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്ന് നേരിട്ടുള്ള ആദ്യ ചരക്ക് കയറ്റുമതിയുമായി കപ്പല്‍ സ്‌പെയിനിലേക്ക് പുറപ്പെട്ടു. 'എംഎസ്സി ബെറില്‍' എന്ന കപ്പലാണ് എട്ട് കണ്ടെയ്‌നറുകളുമായി സ്‌പെയിനിലെ വലന്‍സിയ തുറമുഖത്തേക്ക് യാത്രതിരിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് 18-ന് മുഖ്യമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്ത രണ്ട് കണ്ടെയ്‌നറുകള്‍ ഉള്‍പ്പെടെയാണ് കപ്പലില്‍ കയറ്റുമതി ചെയ്തത്. മുഖ്യമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്തതില്‍ ഒരു കണ്ടെയ്‌നറില്‍ ഭക്ഷ്യവസ്തുക്കളും രണ്ടാമത്തേതില്‍ ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേയുടെ ഉല്‍പന്നങ്ങളുമാണ്. ബാക്കി ആറ് കണ്ടെയ്‌നറുകള്‍ കൊച്ചിയില്‍ നിന്ന് വിഴിഞ്ഞത്ത് എത്തിച്ച സീ ഫുഡ്‌സ് ഉള്‍പ്പടെയാണ്. വിഴിഞ്ഞത്തുനിന്നും പുറപ്പെട്ട കപ്പല്‍ പോര്‍ച്ചുഗലിലെ 'പോര്‍ട്ട് ഓഫ് സയന്‍സ്' തുറമുഖത്ത് മാത്രമായിരിക്കും അടുക്കുക. അവിടെനിന്നും വലന്‍സിയയില്‍ നങ്കൂരമിടും. ഇത് വിഴിഞ്ഞത്തിന്റെ നേരിട്ടുള്ള അന്താരാഷ്ട്ര കയറ്റുമതി കണക്റ്റിവിറ്റി ശക്തിപ്പെടുത്തുന്നതില്‍ മറ്റൊരു ചുവടുവയ്പ്പാണെന്ന് അധികൃതര്‍ പറയുന്നു.


സാധാരണയായി കേരളത്തില്‍ നിന്ന് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ചരക്കുകള്‍ എത്തിക്കാന്‍ 60 ദിവസത്തോളം വേണ്ടിവരാറുള്ള സ്ഥാനത്താണ് വിഴിഞ്ഞം വഴി വെറും 20 ദിവസം കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്തുവാന്‍ സാധിക്കുന്നത്. ഇത് വലിയ സമയലാഭവും സാമ്പത്തിക ലാഭവുമാണ് തുറമുഖത്തിലൂടെ വാണിജ്യ മേഖലയ്ക്ക് നല്‍കുന്നത്.

Tags